
കോടഞ്ചേരി: ഛത്തീസ്ഗഡിൽ സിസ്റ്റർമാരായ വന്ദന ഫ്രാൻസിസിനെയും പ്രീതി മേരിയെയും ജയിലിൽ അടച്ച ബിജെപി സർക്കാരിൻറെ നടപടി തികച്ചും ജനാധിപത്യവിരുദ്ധവും പൗരാവകാശ ലംഘനവും ആണെന്ന് കോടഞ്ചേരിയിൽ ചേർന്ന യുണൈറ്റഡ് ക്രിസ്ത്യൻ ഫോറം കോടഞ്ചേരി മേഖല എക്സിക്യൂട്ടീവ് യോഗം അഭിപ്രായപ്പെട്ടു. നാടിൻ്റെ നന്മയ്ക്കുവേണ്ടിയും പാവപ്പെട്ടവരുടെ ഉന്നമനത്തിന് വേണ്ടിയും സ്വന്തം നാടും വീടും മറന്ന് ആദിവാസികൾക്കിടയിൽ പ്രവർത്തിക്കുന്ന സന്യാസിമാരെ യാതൊരു നീതിബോധവും ഇല്ലാതെ ജയിലിൽ അടച്ച പരിപാടി തികച്ചും വേദനാജനവും ജനാധിപത്യ ഇന്ത്യയ്ക്ക് തീരാത്ത കളങ്കവുമാണ്. വർദ്ധിച്ചുവരുന്ന വർഗീയതയും വിഭാഗീയ ചിന്തകളും മൂലം ന്യൂനപക്ഷങ്ങൾക്ക് ഇന്ത്യയിൽ ജീവിക്കാൻ സാധിക്കാത്ത അവസ്ഥയാണ് ഉള്ളത് . ഭാരതം ഒരു മതേതര രാജ്യമാണ്. അതിന് അർത്ഥവത്തായ ഒരു ഭരണഘടന ഉണ്ട് ഭരണഘടനാ വിരുദ്ധമായ പ്രവർത്തനങ്ങൾ വർഗീയ ശക്തികൾ നടത്തുമ്പോൾ അതിനെതിരെ ശക്തമായി നിലകൊള്ളേണ്ടത് ഏതൊരു ജനാധിപത്യ ഗവൺമെൻ്റിൻ്റെയും ഉത്തരവാദിത്വമാണ്. നാട് ഭരിക്കുന്ന ബിജെപി ഗവൺമെൻറ് ഇത്തരത്തിലുള്ള അന്യായമായ നടപടികൾ തടയുന്നതിന് ശക്തമായ നിലപാടെടുക്കുകയും ഛത്തീസ്ഗഡിലേതു പോലുള്ള കിരാത നടപടിക്ക് നേതൃത്വം നൽകിയ വർഗീയ ശക്തികളെ വേണ്ടവിധത്തിൽ ശിക്ഷിച്ചു നിരപരാധരായ സന്യാസിനികളെ ഉടൻ ജയിലിൽ നിന്ന് മോചിപ്പിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. യോഗത്തിൽ യുസിഎഫ് കോടഞ്ചേരി മേഖല ഡയറക്ടർ ഫാ. ജോസ് പെണ്ണാപറമ്പിൽ അധ്യക്ഷനായിരുന്നു. ഫാ. കുര്യാക്കോസ് ഐകുളമ്പിൽ ഫാ.ബേസിൽ തമ്പി പടിഞ്ഞാറേക്കര, ഫാ എബി ചാലിൽ, ഫാ.സ്കറിയ ഇളന്തനാംകുഴി ഫാ. റിനോ ജോൺ, ഷിബു ജോസഫ്, രാജു , ഏലിയാസ് , ഷിജി അവനൂർ , ഓമന ജോയ്, ആനി പുത്തൻപുര, ലീന മാത്യു, ജയ്സൺ മാത്യു എന്നിവർ സംബന്ധിച്ചു.




