
കോഴിക്കോട് :
കേരളത്തിലെ ചില ചെറുകിട ഹോസ്പിറ്റലുകൾ പൂട്ടി പോകാൻ കാരണം നേഴ്സുമാർക്ക് വേതന വർദ്ധനവ് നല്കിയതു കൊണ്ടാണ് എന്ന രീതിയിലുള്ള ചില പ്രചാരണങ്ങൾ കണ്ടു. ക്രൈസ്തവ സോഷ്യൽ മീഡിയ ഹാൻഡിലുകളിലാണ് അവ കൂടുതലും കണ്ടത്.
ചെറുകിട ഹോസ്പിറ്റലുകൾ നടത്തിക്കൊണ്ടു പോകാൻ നേഴ്സുമാർ ചെറിയ വേതനത്തിൽ ജോലി ചെയ്യാൻ തയ്യാറാകണമെന്ന് പറയുന്നത് തീർത്തും യുക്തിരഹിതമാണ് എന്നാണ് അവരോട് പറയാനുള്ളത്.
ഒരു വിഭാഗത്തോട് അനീതി ചെയ്ത്, അതിൻ്റെ ലാഭം കൊണ്ട് മറ്റൊരു വിഭാഗത്തിന് നന്മ ചെയ്യാമെന്ന് പറയുന്നത് തികഞ്ഞ കാപട്യവുമാണ്.
പൊതു സമൂഹത്തിന് കുറഞ്ഞ ചെലവിൽ ചികിത്സ നൽകുന്നത് നല്ല കാര്യമാണ്. എന്നാൽ, അതിൻ്റെ മുഴുവൻ ഭാരവും നേഴ്സുമാർ തന്നെ വഹിക്കണമെന്ന് പറയുന്നതിൽ എന്ത് യുക്തിയാണുള്ളത്? ഇക്കാര്യത്തിൽ പൊതു സമൂഹത്തിന് ഒരു ഉത്തരവാദിത്വവുമില്ലേ?
ഒരാൾക്ക് നൽകേണ്ട നീതിയെ മറ്റൊരു ന്യായം പറഞ്ഞ് നിഷേധിക്കുന്നത് തികഞ്ഞ നീതികേടാണ്. ഈ മനോഭാവത്തെ യേശു കഠിനമായി വിമർശിക്കുന്നുണ്ട്. ശ്രദ്ധിക്കുക: *”കപടനാട്യക്കാരായ നിയമജ്ഞരേ, ഫരിസേയരേ, നിങ്ങള്‍ക്കു ദുരിതം! നിങ്ങള്‍ തുളസി, ചതകുപ്പ, ജീരകം എന്നിവയ്ക്കു ദശാംശം* *കൊടുക്കുകയും നിയമത്തിലെ ഗൗരവമേറിയ കാര്യങ്ങളായ നീതി, കാരുണ്യം, വിശ്വസ്തത എന്നിവ അവഗണിക്കുകയും ചെയ്യുന്നു. ഇവയാണു നിങ്ങള്‍ ചെയ്യേണ്ടിയിരുന്നത് -* *മറ്റുള്ളവ അവഗണിക്കാതെതന്നെ.* *(മത്തായി 23 : 23)*
ഫാ. അജി പുതിയാപറമ്പിൽ
(12-03-2026)




