KERALA
നിതിൻ രാജിന്റെ മരണം: പ്രതികളായ അധ്യാപകരുടെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും

കണ്ണൂർ: അഞ്ചരക്കണ്ടി ദന്തൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട് പ്രതികളായ അധ്യാപകരുടെ മുൻകൂർ ജാമ്യാപേക്ഷ തലശ്ശേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതി ഇന്ന് വീണ്ടും പരിഗണിക്കും. കേസിലെ ഒന്നും രണ്ടും പ്രതികളായ ഡോ. എം.കെ. റാം, ഡോ. സംഗീത നമ്പ്യാർ എന്നിവരാണ് ജാമ്യാപേക്ഷ സമർപ്പിച്ചിരിക്കുന്നത്.
മരിച്ച നിതിൻ രാജിന്റെ പിതാവിന്റെ വാദം കൂടി കേട്ടശേഷമായിരിക്കും കോടതി വിധി പ്രസ്താവിക്കുക. ബുധനാഴ്ച ജാമ്യാപേക്ഷ പരിഗണിച്ചപ്പോൾ, പ്രോസിക്യൂഷൻ നിർദേശപ്രകാരം കോടതിയിൽ ഹാജരായ നിതിന്റെ പിതാവ്, പ്രതികളുടെ ജാമ്യാപേക്ഷയുടെ പകർപ്പ് ആവശ്യപ്പെട്ടതിനെത്തുടർന്ന് വാദം ഇന്നത്തേക്ക് മാറ്റിവെക്കുകയായിരുന്നു.
ആത്മഹത്യാ പ്രേരണാ കുറ്റത്തിന് പുറമെ, പട്ടികജാതി-പട്ടികവർഗ അതിക്രമ നിരോധന നിയമപ്രകാരമുള്ള ജാമ്യമില്ലാ വകുപ്പുകളും പ്രതികൾക്കെതിരെ ചുമത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ, മുൻകൂർ ജാമ്യാപേക്ഷയിൽ വിധി വരുന്നത് വരെ അറസ്റ്റ് തടയണമെന്ന ഡോ. റാമിന്റെ അപേക്ഷ കോടതി നേരത്തെ തള്ളിയിരുന്നു.




