
തിരുവനന്തപുരം: പശ്ചിമേഷ്യന്‍ പ്രതിസന്ധിയെ തുടര്‍ന്നുണ്ടായ പാചകവാതക വില വര്‍ധവിന് പിന്നാലെ സംസ്ഥാനത്ത് ഹോട്ടല്‍ ഭക്ഷണത്തിനും വിലയേറുന്നു.വാണിജ്യ സിലിണ്ടറുകളുടെ വില കുതിച്ചുയർന്നതോടെ ഹോട്ടൽ മെനുവിലും വലിയ മാറ്റം വന്നിട്ടുണ്ട്.10 മുതൽ12 രൂപ വരെ ഉണ്ടായിരുന്ന ചായക്ക് പലയിടങ്ങളിലും 15 രൂപയായി ഉയർന്നു.ഉച്ചയൂണിനാകട്ടെ 10 മുതൽ 15 രൂപ വരെയാണ് വില കൂട്ടിയത്. ഇതോടെ ഹോട്ടൽ ഭക്ഷണത്തെ ആശ്രയിച്ചിരുന്നവർ വലയുകയാണ്. വിലക്കയറ്റം തടയാൻ ഹോട്ടലുകൾ പ്രഭാതഭക്ഷണത്തിൽ നിന്നും ഉച്ചയൂണിൽ നിന്നും കറികളുടെ എണ്ണം വെട്ടിക്കുറച്ചു. പൂരി, പുട്ട്, പയർ തുടങ്ങിയ വിഭവങ്ങൾ പലയിടത്തും മെനുവിൽ നിന്ന് ഒഴിവാക്കിത്തുടങ്ങി.നിത്യവേതനക്കാർ, ഇതരസംസ്ഥാന തൊഴിലാളികൾ, ദൂരസ്ഥലങ്ങളിൽ നിന്ന് പഠനത്തിനെത്തുന്ന വിദ്യാർത്ഥികൾ എന്നിവരെയാണ് ഈ വിലക്കയറ്റം ഏറ്റവും കൂടുതൽ ബാധിച്ചിരിക്കുന്നത്. കുറഞ്ഞ ചെലവിൽ ഭക്ഷണം ലഭിച്ചിരുന്ന ചെറുകിട ഹോട്ടലുകൾ പോലും വില വർധിപ്പിച്ചത് ഇവരുടെ ബജറ്റിനെ താളംതെറ്റിച്ചു.വാണിജ്യ സിലിണ്ടറുകളുടെ വിലവർധനവും അവയുടെ ദൗർലഭ്യവും കാരണം പല ചെറുകിട സ്ഥാപനങ്ങളും പൂട്ടലിന്റെ വക്കിലാണ്. പാചകവാതകത്തിന് സബ്സിഡി അനുവദിക്കുകയോ വില നിയന്ത്രിക്കാൻ സർക്കാർ അടിയന്തരമായി ഇടപെടുകയോ വേണമെന്നാണ് ഹോട്ടലുടമകളുടെ സംഘടനകൾ ആവശ്യപ്പെടുന്നത്. ഇതേ സാഹചര്യം തുടർന്നാൽ വരും ദിവസങ്ങളിൽ ഇനിയും വില കൂട്ടേണ്ടി വരുമെന്ന ആശങ്കയും ഇവർ പങ്കുവെക്കുന്നു.




