
കോഴിക്കോട് : കാലവർഷത്തെതുടർന്ന് നഗരത്തിൽ പലയിടത്തും രൂപപ്പെട്ട വെള്ളക്കെട്ട് അടിയന്തിരമായി ഒഴിവാക്കുമെന്ന് മേയർ ഒ. സദാശിവൻ . വെള്ളക്കെട്ട് ഒഴിവാക്കുന്നത് ചർച്ച ചെയ്യാൻ ഇന്ന് വിളിച്ചു ചേർത്ത അടിയന്തിര കൗൺസിൽ യോഗത്തിൽ സംസാരിക്കുകയായിരുന്നു മേയർ. ഇതിനുള്ള എല്ലാ സംവിധാനങ്ങളും പൂർത്തിയായിട്ടുണ്ട്. മനുഷ്യന് അസാധ്യമായആറ് കാര്യങ്ങൾ ചെയ്യാൻ പ്രാപ്തിയുള്ളതാണ് റോബോട്ടിക് സംവിധാനം. മാൻ ഹോളുകളിൽ മനുഷ്യൻ ഇറങ്ങി വൃത്തിയാക്കുന്നത് അപകടം ക്ഷണിച്ചു വരുത്തുന്ന മുൻ അനുഭവം നഗരത്തിനുണ്ട്. ഇനി മനുഷ്യന് പകരം റോബോട്ടിനെ മാൻ ഹോളുകളിൽ ഇറക്കി ഓടകളിലെ മാലിന്യം നീക്കും. വലിയ തോടുകൾ കനാലുകൾ എന്നിവയിൽ ബാർജും പൊക്ലെയിനും കൂടി ഇറക്കി ശുചീകരണം നടത്തുന്ന പദ്ധതിയും ആവിഷ്കരിച്ചിട്ടുണ്ട്. ഓവുചാൽ ശുചീകരിക്കാൻ സംവിധാനം ഇല്ലെന്ന കൗൺസിലർമാരുടെ പരാതിക്ക് ഇതോടെ പരിഹാരമാകുമെന്നും മേയർ പറഞ്ഞു. ഓവുചാൽ ശുചീകരിക്കുന്ന വിഷയത്തിൽ എസ്. വി. സയ്യിദ് മുഹമ്മദ് ഷമീൽ, എസ്.കെ അബൂബക്കർ, സ്ഥിരം സമിതി അധ്യക്ഷ കവിത അരുൺ, എസ് എം തുഷാര , ആദം മാലിക്, കെ.സി. ശോഭിത , പി. ഉഷാദേവി, നമ്പിടി നാരായണൻ, എൻ. ശിവപ്രസാദ്, എന്നിവർ സംസാരിച്ചു. മഴക്കാല ശുചീകരണം എല്ലാ വാർഡിലും പൂർത്തിയായിട്ടില്ലെന്നും 31 വാർഡുകൾ കൃത്യമായി എസ്റ്റിമേറ്റ് തയ്യാറാക്കി സമർപ്പിച്ചിട്ടില്ലെന്നും ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷൻ കെ.രാജീവ് പറഞ്ഞു. പരമാവധി ഫണ്ട് വാർഡ് ശുചീകരണത്തിനായി ചെലവഴിക്കുന്നുണ്ടെന്ന് ഡെപ്യൂട്ടി മേയർ ഡോ. എസ്. ജയശ്രീ പറഞ്ഞു. മാലിന്യ സംസ്കരണത്തിനുള്ള രണ്ടാഴ്ച്ചത്തെ സംസ്ഥാനതല പരിപാടി ” നല്ല നാലു വർത്തമാനം ” ബോധവത്കരണം ഹെൽത്ത് ഓഫീസർ ഡോ. മുനവർ റഹ്മാൻ വിശദീകരിച്ചു.




