
കോഴിക്കോട് : കാളാണ്ടിത്താഴം ദർശനം ഗ്രന്ഥശാലയിൽ കുട്ടികളും മുതിർന്നവരും ചേർന്ന് വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണം സംഘടിപ്പിച്ചു. ഗഹനമായ വിഷയങ്ങൾ സാധാരണക്കാർക്കും മനസ്സിലാകുന്ന രീതിയിൽ എഴുതി ഫലിപ്പിച്ചതിനാൽ പാത്തുമ്മയുടെ ആട്, ൻ്റുപ്പാപ്പക്കൊരാനേണ്ടാർന്നു തുടങ്ങി ഭൂമിയുടെ അവകാശികൾ വരെയുള്ള രചനകളിൽ നർമ്മവും നാടൻ യുക്തികളും കുശുമ്പുകളും എല്ലാം ചേർന്ന ഭാഷയാണ് ബഷീറിൻ്റെ രചനകൾ കാലദേശങ്ങളെ അതിജീവിച്ച് മുന്നോട്ടു പോകുന്നതെന്ന് ഉദ്ഘാടനം ചെയ്ത എഴുത്തുകാരി സൽമി സത്യാർത്ഥി അഭിപ്രായപ്പെട്ടു. അച്ഛൻ എം. എൻ.സത്യാർത്ഥി മാസ്റ്ററുടെ ചരമദിനത്തിൽ അദ്ദേഹത്തിൻ്റെ നാമധേയത്തിലുള്ള സ്ഥലത്ത് ബഷീർ അനുസ്‌മരണ ത്തിന് എത്തിയ കാര്യം കൂടി സൂചിപ്പിച്ചു കൊണ്ടായിരുന്നു ഉദ്ഘാടന പ്രഭാഷണം. ദർശനം നിർവാഹക സമിതി അംഗം കൊല്ലറക്കൽ സതീശൻ അധ്യക്ഷതവഹിച്ചു.
താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം പി.കെ. ശാലിനി സ്വാഗതവും ബാലവേദി മെൻ്റർ പി.തങ്കം നന്ദിയും പറഞ്ഞു. ബഷീറിൻ്റെ ശിഷ്യനും പ്രസിദ്ധ മാന്ത്രികനുമായ പ്രദീപ് ഹുഡിനോ ബഷീർ രചനകൾ കോർത്തിണക്കിയ മാന്ത്രികപ്രകടനങ്ങൾ നടത്തി.
എഴുത്തുകാരനും മാധ്യമപ്രവർത്തകനും പ്രസാധകനുമായ ലത്തീഫ് പറമ്പിലിൻ്റെ ശേഖരത്തിൽ നിന്നുള്ള മൺമറഞ്ഞ 32 അതി പ്രശസ്തരുടെ കൈയ്യെഴുത്തുകൾ ഉൾപ്പെടുത്തിയുള്ള പ്രദർശനത്തോടെ 7 ന് വായനപക്ഷാചരണ പരിപാടികൾ സമാപിക്കും.




