
താമരശ്ശേരി:
സമാധാനപരമായി നടന്ന ഫ്രഷ് കട്ട് സമരം അക്രമാസക്തമാക്കുന്നതിനു പിറകിൽ വൻ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും ഇതിൽ ഡി.ഐ.ജി യതീഷ് ചന്ദ്രക്കുള്ള പങ്കിനെക്കുറിച്ച് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് മുഖ്യമന്ത്രിക്കും ഡിജിപി ക്കും പരാതി നൽകി. കർഷക കോൺഗ്രസ് കോഴിക്കോട് ജില്ലാ പ്രസിഡണ്ട് അഡ്വ. ബിജു കണ്ണന്തറയാണ് പരാതി നൽകിയത്.
സമാധാനപരമായി നടന്ന സമരം സംഘർഷത്തിലേക്ക് നയിക്കുന്നതിൽ പോലീസിന്റെ ഭാഗത്തുനിന്ന് ശ്രമങ്ങൾ ഉണ്ടായിട്ടുണ്ടെന്നും ഇതിന്റെ പിറകിൽ ഡിഐജി യതീഷ് ചന്ദ്രയാണെന്നും കത്തിൽ പറയുന്നു.
സ്ത്രീകളും കുട്ടികളും ഉൾപ്പെടുന്ന സമരക്കാർക്കിടയിലേക്ക് പ്ലാന്റിലേക്ക് കോഴി മാലിന്യവുമായി വന്ന വാഹനം ബലമായി കടത്തിവിടാൻ പോലീസ് ശ്രമിച്ചതാണ് അക്രമ സംഭവങ്ങൾക്ക് കാരണമായത്. മാത്രമല്ല, സമരക്കാർക്കിടയിലേക്ക് ഗ്രനേഡ് എറിഞ്ഞ് സംഘർഷം ഉണ്ടാക്കാനും പോലീസിന്റെ ഭാഗത്തുനിന്ന് ശ്രമം ഉണ്ടായി. പോലീസ് ടിയർ ഗ്യാസും ഗ്രനേഡും എറിഞ്ഞതോടെ സമരക്കാർ ചിതറി ഓടിയ വേളയിലാണ് പോലീസ് കാവലിൽ ഉണ്ടായിരുന്ന പ്ലാന്റിന് സമീപം തീവെപ്പ് നടന്നത്. ഇതിൽ കമ്പനി ഉടമകളും പോലീസും തമ്മിൽ ഗൂഢാലോചന നടന്നിട്ടുണ്ട്.
ഡിഐജി യതീഷ് ചന്ദ്രയുമായി ഫ്രഷ് കട്ട് മുതലാളിമാർക്കും മാനേജർക്കും വഴിവിട്ട ബന്ധമുണ്ട്. ഇവരെ സഹായിക്കാനും, സമരം അക്രമാസക്തമാക്കി സമരക്കാർക്കെതിരെ ഗുരുതര വകുപ്പുകൾ ചുമത്തി കേസെടുത്തു നിശബ്ദരാക്കാനും സമരം ഇല്ലാതാക്കാനും വേണ്ടിയുള്ള ഗൂഢാലോചനയാണ് കമ്പനി അധികൃതരും ഡിഐജിയും തമ്മിൽ ഉണ്ടാക്കിയത്.
തുടർ സമരങ്ങൾ ഇല്ലാതാക്കുന്നതിന് പ്രദേശത്ത് നിരോധനാജ്ഞ കൊണ്ടുവരുന്നതിലും ഗൂഢാലോചന നടന്നിട്ടുണ്ട്.
ഡിഐജിയും കമ്പനിയുമായി ബന്ധപ്പെട്ടവരും തമ്മിൽ നടത്തിയിട്ടുള്ള ഫോൺ സംഭാഷണങ്ങളെക്കുറിച്ചും കൂടിക്കാഴ്ചകളെക്കുറിച്ചും സമഗ്രമായ അന്വേഷണം നടത്തി ഗൂഢാലോചന പുറത്തുകൊണ്ടുവരണം എന്നാണ് ഡിജിപിക്കും മുഖ്യമന്ത്രിക്കും നൽകിയ കത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത്..




