
തിരുവനന്തപുരം: കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണത്തിൽ ഉന്നതതല അന്വേഷണത്തിന് ഉത്തരവ്. കേസ് അന്വേഷണം സംസ്ഥാന ക്രൈംബ്രാഞ്ചിന് കൈമാറിക്കൊണ്ട് ഡിജിപി ഉത്തരവിറക്കി.കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണറുടെ ശുപാർശയെത്തുടർന്നാണ് നടപടി.നിതിന്റെ കുടുംബം ഉന്നയിച്ച ആരോപണങ്ങളും, സംഭവത്തിൽ ഉൾപ്പെട്ട ലോൺ ആപ്പ് തട്ടിപ്പുസംഘത്തെക്കുറിച്ചുള്ള വിവരങ്ങളും ക്രൈംബ്രാഞ്ച് വിശദമായി അന്വേഷിക്കും.കഴിഞ്ഞ ഏപ്രിൽ പത്തിനാണ് കോളേജ് കെട്ടിടത്തിൽ നിന്ന് ചാടി നിതിൻ രാജ് മരണപ്പെട്ടത്.കോളേജിലെ വകുപ്പ് മേധാവിയായിരുന്ന ഡോ. എം.കെ. റാം മാനസികമായി പീഡിപ്പിച്ചിരുന്നുവെന്ന് കുടുംബം ആരോപിച്ചിരുന്നു. ഡോ. എം.കെ. റാമിനെയും മറ്റൊരു അധ്യാപികയായ സംഗീത നമ്പ്യാരെയുമാണ് കേസിലെ പ്രതികളായി ചേർത്തിരിക്കുന്നത്.തുടർന്ന് ഡോ. എം.കെ. റാമിനെ ജോലിയിൽ നിന്ന് പുറത്താക്കുകയും ചെയ്തിരുന്നു.




