
കോഴിക്കോട് : കോഴിക്കോട് കോർപറേഷൻ ഹരിത കർമ്മസേനയുടെ സംഘാടനത്തെയും സാമ്പത്തിക മാനേജ്മെന്റിലുള്ള അവിഹിത ഇടപെടലിനെയും കുറിച്ച് സമഗ്ര പരിശോധന നടത്തണമെന്ന് യു.ഡി.എഫ് കൗൺസിൽ പാർട്ടി ആവശ്യപ്പെട്ടു. സേനാംഗങ്ങളുടെ ജനാധിപത്യാവകാശം അനുവദിക്കുകയും വേണം. യാതൊരുവിധ നിയമന ഉത്തരവുമില്ലാതെ ഓഫീസിൽ അക്കൗണ്ടന്റ് വന്ന് ജോലി എടുക്കുന്നത് ഞെട്ടിപ്പിക്കുന്നതാണ്. സ്ഥലം മാറി പോയ ഹെൽത്ത് ഇൻസ്പക്ടർ (എഛ്.ഐ) ഹരിത സേനയെ ഇപ്പോഴും ഭരിക്കുന്നത് ദുരൂഹമാണ്. നിയമനത്തിന് പിന്നിലും ഇയാളുടെ കരങ്ങളുണ്ട്. മൂന്ന് കൺസോഷ്യയങ്ങൾക്കും മേൽനോട്ടം വഹിക്കുന്ന എക്സിക്യൂട്ടീവ് കമ്മിറ്റികളുടെയും എച്.ഐ.മാരും ഏകാധിപത്യ പ്രവണത അവസാനിപ്പിക്കണം. തെറ്റു ചൂണ്ടിക്കാണിക്കുന്ന സേനാംഗങ്ങളെ ഭീഷണിപ്പെടുത്തി വരുതിയിലാക്കുന്ന പ്രവണത സേനയെ തകർച്ചയിലേക്ക് തള്ളിവിടും. അവരുടെ മെച്ചപ്പെട്ട പ്രവർത്തനം ചൂഷണം ചെയ്യരുത്. സേനാംഗങ്ങൾക്ക് പ്രാതിനിധ്യമില്ലാത്ത കോർ കമ്മിറ്റി അധികാര കേന്ദ്രമായി സേനയുടെ ഭീമൻ ബേങ്ക് നിക്ഷേപത്തിന് മുകളിൽ നടത്തുന്ന നീക്കം ക്രമക്കേടിന് ആക്കം കൂട്ടും. സേനാംഗങ്ങൾ കലക്ട് ചെയ്യുന്നവയും ഏജൻസി കൊണ്ട്പോകുന്നവയും തമ്മിൽ അന്തരമുണ്ട്. ഇവയെ സംബന്ധിച്ച് നൽകിയ പരാതിയിൽ നടപടി സ്വീകരിക്കാതിരുന്നത് സംശയകരമാണ്. ഇതേ കുറിച്ച് സമഗ്ര പരിശോധനക്ക് തയാറായാൽ തെളിവ് നൽകാൻ തയാറാണെ ന്നും കൗൺസിൽ പാർട്ടി ലീഡർ കെ.സി. ശോഭിതയും ഡ പ്യുട്ടി ലീഡർ കെ.മൊയ്തീൻ കോയയും വ്യക്തമാക്കി.




