
കോഴിക്കോട്: നിരവധി മയക്കുമരുന്ന് കേസുകളിൽ ഉൾപ്പെട്ട വെസ്റ്റ്ഹിൽ ചേക്കറായിൽ വളപ്പ് സ്വദേശിനി കോണാട് കമറുനീസ (55 )ക്കെതിരെ ടൗണ്‍ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ജിതേഷ് നൽകിയ പ്രാഥമിക റിപ്പോർട്ട് പ്രകാരം കോഴിക്കോട് സിറ്റി ഡെപ്യൂട്ടി കമ്മിഷണർ അരുൺ കെ പവിത്രൻ സമർപ്പിച്ച ശുപാർശയുടെ അടിസ്ഥാനത്തിൽ Prevention of Illicit Trafficking in Narcotic Drugs and Psychotropic Substance നിയമപ്രകാരം ആഭ്യന്തര വകുപ്പ് ഒരു വർഷത്തേക്ക് തടങ്കൽ ഉത്തരവ് പുറപ്പെടുവിപ്പിക്കുകയും, പ്രതിയെ ടൗൺ പോലീസ് സ്റ്റേഷൻ സബ്ബ് ഇൻസ്പെക്ടർ ശ്രീസിത, CPO മാരായ സോണി നെരവത്ത്, വന്ദന, സിറ്റി ക്രൈം സ്ക്വോഡ് അംഗങ്ങളായ ഹാദിൽ കുന്നുമ്മൽ, ഷാഫി പറമ്പത്ത്,ഷഹീർ പെരുമണ്ണ, രാകേഷ് ചൈതന്യം എന്നിവരടങ്ങുന്ന അന്വേഷണസംഘം കോഴിക്കോട് പാളയത്ത് വെച്ച് കസ്റ്റഡിയിലെടുക്കുകയും പ്രതിയെ അറസ്റ്റ് ചെയ്ത് തിരുവനന്തപുരം പൂജപ്പുര സെൻട്രൽ ജയിലിലാക്കുകയും ചെയ്തു.
17.04.2025 തിയ്യതി കോഴിക്കോട് റെയിൽവെ സ്റ്റേഷൻ റോഡിൽ മംഗലാപുരത്ത് നിന്നും കോഴിക്കോട്ടേയ്ക്ക് ട്രയിൻ മാർഗ്ഗം വിൽപ്പനക്കായി കൊണ്ട് വന്ന സർക്കാർ നിയമം മൂലം നിരോധിച്ച 04 കിലോ 331 ഗ്രാം കഞ്ചാവുമായി പ്രതിയെ ടൌണ്‍ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതി ആന്ധ്രയില്‍ നിന്നും കഞ്ചാവ് മൊത്തമായി കൊണ്ടുവന്ന് കോഴിക്കോട് ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ മൊത്തമായും, ചില്ലറയായും വിൽപ്പന നടത്തി വരികയായിരുന്നു. പ്രതിക്ക് കേരളത്തിനു അകത്തും പുറത്തുമായി നിരവധി മയക്കു മരുന്ന് കേസുകള്‍ ഉണ്ട്. പ്രതി 80.500 ഗ്രാം ബ്രൗൺ ഷുഗറും, രണ്ട് കിലോ കഞ്ചാവുമായി കുന്ദമംഗലം പോലീസിന്റെ പിടിയിലാകുകയും 5 വർഷം ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. കൂടാതെ കോഴിക്കോട് എക്സൈസിൽ കഞ്ചാവുമായി പിടിക്കപ്പെട്ടതിന് 3 കേസുകളും, കഴിഞ്ഞ വർഷം കോയമ്പത്തൂരില്‍ വെച്ച് 4 kg കഞ്ചാവുമായി പിടികൂടിയതിന് ഒരു കേസും നിലവിലുണ്ട്. ബംഗ്ലാദേശ് കോളനിയിൽ മതിലിനുള്ളിലുള്ള വീട്ടിൽ നിരവധി നായ്ക്കളുടെ സംരക്ഷണയിലാണ് ഇവർ വർഷങ്ങൾക്ക് മുൻപ് കഞ്ചാവ് വിൽപ്പന തുടങ്ങിയത്. മുൻ നടക്കാവ് എസ്ഐ സി.എം. പ്രദീപ് കുമാറിൻ്റെ നേതൃത്വത്തിൽ നായ്ക്കളുടെ സംരക്ഷണ വലയം ഭേദിച്ച് അന്ന് ഇവരെ അറസ്റ്റ് ചെയ്തത് വൻ ജനശ്രദ്ധ നേടിയിരുന്നു.




