KERALAlocaltop news

പ്രസവാവധിയും പ്രമോഷനും നിഷേധിക്കാന്‍ ശ്രമമുണ്ടാകുന്നു’; പരാതികള്‍ എണ്ണിപ്പറഞ്ഞ് വനിതാ ടെക്കികള്‍

കോഴിക്കോട് :

പ്രസവാവധിയും പ്രമോഷനും നിഷേധിക്കാന്‍ ശ്രമമുണ്ടാകുന്നെന്നും വിവാഹിതയാകുന്നത് പോലും വെല്ലുവിളിയാകാറുണ്ടെന്നുമുള്ള വെളിപ്പെടുത്തലുമായി വനിതാ ടെക്കികള്‍. കേരള വനിതാ കമീഷന്‍ സംഘടിപ്പിച്ച ഐടി മേഖലയിലെ വനിതാ ജീവനക്കാരുടെ പബ്ലിക് ഹിയറിങ്ങിലാണ് പരാതികള്‍ എണ്ണിപ്പറഞ്ഞത്.

ഐടി മേഖലയില്‍ ജീവനക്കാര്‍ക്ക് പ്രസവാവധി ലഭിക്കുന്നത് അപൂര്‍വമാണെന്നും ലീവെടുത്ത ശേഷം തിരിച്ചുവന്നാല്‍ പഴയ പരിഗണന ലഭിക്കുന്നില്ലെന്നും ഇവര്‍ പറയുന്നു. ഗര്‍ഭിണിയായാല്‍ ചില കമ്പനികള്‍ പിരിച്ചുവിടേണ്ടവരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തുന്നു. ഈ സമയത്ത് കൂടുതല്‍ ജോലിഭാരം നല്‍കുകയും സ്വയം പിരിഞ്ഞുപോകാന്‍ നിര്‍ബന്ധിക്കുകയും ചെയ്യുന്നു. പ്രസവാവധി കാലത്തെ സാമ്പത്തിക ബാധ്യത ഏറ്റെടുക്കാന്‍ കമ്പനികള്‍ തയാറാവുന്നില്ല. തൊഴില്‍ സ്ഥാപനങ്ങളില്‍ ഇന്റേണല്‍ കമ്മിറ്റികള്‍ രൂപീകരിച്ചിട്ടുണ്ടെങ്കിലും ജീവനക്കാര്‍ക്ക് ഇതിനെക്കുറിച്ച് അറിവില്ല. വിവാഹിതരാകുന്നത് ഉയര്‍ന്ന തസ്തികകളിലേക്ക് പ്രമോഷന്‍ ലഭിക്കുന്നതിന് തടസ്സമുണ്ടാകുന്നെന്നും പരാതിയുയര്‍ന്നു. ഈ സാഹചര്യം മറികടക്കാന്‍ പദ്ധതികള്‍ ആവിഷ്‌കരിക്കേണ്ടതുണ്ടെന്നും ഐടി മേഖലയില്‍ മാസത്തില്‍ ഒരു ആര്‍ത്തവാവധി ലഭ്യമാക്കണമെന്നും ചര്‍ച്ചയില്‍ അഭിപ്രായമുയര്‍ന്നു.

കോഴിക്കോട് സൈബര്‍ പാര്‍ക്ക് മേഖലയില്‍ ഹോസ്റ്റല്‍ സൗകര്യം ഏര്‍പ്പെടുത്തണമെന്ന ആവശ്യവും ഉയര്‍ന്നു. രാത്രി ജോലി കഴിഞ്ഞു തിരികെ പോകുമ്പോള്‍ റോഡില്‍ വെളിച്ചമില്ലാത്തതും തെരുവ് പട്ടികളുടെ ശല്യവും ഭീതിയുണ്ടാക്കുന്നതായി ചിലര്‍ പറഞ്ഞു. ഇക്കാര്യത്തില്‍ കോര്‍പ്പറേഷനുമായി ബന്ധപ്പെട്ട് നടപടി സ്വീകരിക്കാമെന്ന് കമീഷന്‍ ചെയര്‍പേഴ്‌സണ്‍ അഡ്വ. പി സതീദേവി ഉറപ്പുനല്‍കി. ജോലി സമ്മര്‍ദം പലപ്പോഴും താങ്ങാന്‍ കഴിയാറില്ലെന്നും അതിനാല്‍ സൈക്കോളജിസ്റ്റ്/സോഷ്യല്‍ കൗണ്‍സിലറുടെ സേവനം ലഭ്യമാക്കണമെന്നുമായിരുന്നു മറ്റൊരു ആവശ്യം. ഒളവണ്ണ ഗ്രാമപഞ്ചായത്തുമായി സംസാരിച്ച് ഇതിനുള്ള സൗകര്യം ഒരുക്കാമെന്ന് യുഎല്‍ സൈബര്‍ പാര്‍ക്ക് സിഒഒ ടി കെ കിഷോര്‍ കുമാര്‍ ഉറപ്പ് നല്‍കി.
ഗവ. സൈബര്‍ പാര്‍ക്കില്‍ കുട്ടികള്‍ക്കായി ക്രഷ് നിര്‍മിക്കണമെന്നും ആവശ്യമുണ്ടായി. യുഎല്‍ സൈബര്‍ പാര്‍ക്കില്‍ ഈ സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും അത് ഗവ. സൈബര്‍ പാര്‍ക്കില്‍ ജോലി ചെയ്യുന്നവര്‍ക്ക് കൂടി ഉപയോഗിക്കാമെന്നും കിഷോര്‍ കുമാര്‍ പറഞ്ഞു. ആഫ്റ്റര്‍ സ്‌കൂള്‍ സൗകര്യം ഏര്‍പ്പെടുന്നത് പരിഗണിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
നൂറില്‍പരം വനിതാ ജീവനക്കാരാണ് യുഎല്‍ സൈബര്‍ പാര്‍ക്കില്‍ സംഘടിപ്പിച്ച പബ്ലിക് ഹിയറിങ്ങില്‍ പങ്കെടുത്തത്. വനിതാ കമീഷന്‍ ചെയര്‍പേഴ്‌സണ്‍ അഡ്വ. പി സതീദേവി ഉദ്ഘാടനം നിര്‍വഹിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close