
കോഴിക്കോട് : കരിയിലകൾ വളമാക്കാനെന്ന വ്യാജേന കോഴിക്കോട് കളക്ടറേറ്റ് വളപ്പിൽ നിർമ്മിച്ച തുമ്പൂർമുഴി മോഡൽ എയറോബിക് കംപോസ്റ്റ് യൂനിറ്റ് പരിസരവാസികളുടെ കുടിവെള്ളം മുട്ടിക്കുമോ എന്ന് ആശങ്ക. പരിസരവാസിയുടെ കിണറിനോട് ചേർന്ന് മതിലിനപ്പുറം തൊട്ടടുത്ത് സ്ഥാപിച്ച കമ്പേസ്റ്റ് യൂനിറ്റിൽ ഭക്ഷണമാലിന്യങ്ങൾ നിക്ഷേപിക്കാൻ തീരുമാനിച്ചതാണ് പ്രദേശവാസികളുടെ ആശങ്കയ്ക്ക് കാരണം. യഥാർത്ഥ തുമ്പൂർമുഴി മോഡലിൽ കമ്പോസ്റ്റ് യൂനിറ്റിനൊപ്പം ലീച്ച് പിറ്റ് ( കമ്പോസ്റ്റിലെ ദ്രവ മാലിന്യം അഥവാ സ്ലറി സംസ്ക്കരിക്കുന്നതിനുള്ള കുഴി) നിർബന്ധമാണ്. എന്നാൽ കളക്ടറേറ്റ് വളപ്പിലെ യൂനിറ്റിന് അനുബന്ധ ലീച്ച് പിറ്റ് നിർമ്മിച്ചിട്ടില്ലെന്നാണ് അറിയുന്നത്. ജില്ലാ ശുചിത്വ മിഷൻ, നഗരസഭ എന്നിവ പണം മുടക്കിയാണ് ഈ അശാസ്ത്രീയ കമ്പോസ്റ്റ് യൂനിറ്റ് സ്ഥാപിച്ചിരിക്കുന്നത്. നൂറിലധികം വിവിധ ഓഫീസുകളുള്ള കളക്ടറേറ്റിലെ നൂറുകണക്കിന് ജീവനക്കാരുടെ ഭക്ഷണ അവശിഷ്ടം അലക്ഷ്യമായി നിക്ഷേപിക്കുന്നത് വൻ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമായിരുന്നു. പരിസരത്തെ വീടുകൾക്ക് സമീപം മതിലിനുള്ളിലായി വലിച്ചെറിയുന്ന ഭക്ഷണ അവശിഷ്ടങ്ങൾ തിന്നാൻ നൂറുകണക്കിന് തെരുവുനായ്ക്കളാണ് ഇവിടെ തമ്പടിച്ചിട്ടുള്ളത്. വിഷപാമ്പുകൾ, മുള്ളൻപന്നി, തേൾ, പൊതിച്ച നാളികേരത്തിൻ്റെ വലിപ്പമുള്ള ആഫിക്കൻ ഒച്ചുകൾ തുടങ്ങി ജീവികളുടെ വിഹാരകേന്ദ്രമാണ് കളക്ടറേറ്റ് വളപ്പ്. പ്രദേശവാസികളുടെ നിരന്തര പരാതിയെ തുടർന്നാണ് നഗരസഭ ഇടപെട്ട് എയറോബിക് കമ്പോസ്റ്റ് യൂനിറ്റ് സ്ഥാപിച്ചത്. എന്നാൽ ലീച്ച് പിറ്റ് ഇല്ലാത്ത യൂനിറ്റ് പ്രദേശത്തെ കിണർ മലീമസമാക്കുമെന്ന ആശങ്കയിലാണ് സമീപത്തെ താമസക്കാർ. പിറ്റ് ഇല്ലാതെ കമ്പോസ്റ്റ് യൂനിറ്റ് പ്രവർത്തിപ്പിക്കുന്നതിനെ നിയമപരമായി നേരിടാനാണ് റസിഡൻസ് അസോസിയേഷനുകളുടെ തീരുമാനം.