
വയനാട് : പുത്തുമല ദുരിതബാധിതർക്ക് അനുവദിച്ച വീടുകൾ മഴയത്ത് ചോർന്നൊലിക്കുകയാണെന്ന പരാതിയിൽ മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് കേസെടുത്ത് ജില്ലാ കളക്ടർക്ക് നോട്ടീസയച്ചു. മൂന്നാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണം.
ചോർച്ചയുള്ള വീടുകളിലാണ് ദുരിതബാധിതർ താമസിക്കുന്നത്. 50 വീടുകൾ നിർമ്മിച്ചെങ്കിലും 50 എണ്ണവും ചോരുന്നതായി ദുരിതബാധിതർ പറയുന്നു. ജില്ലാ കളക്ടർ ഉൾപ്പെടെയുള്ളവർക്ക് പരാതി നൽകിയിട്ടും ഒരു നടപടിയുണ്ടായില്ല. വീടുകളുടെ അശാസ്ത്രീയ നിർമ്മാണമാണ് ദുരിതത്തിന് കാരണം.
പുത്തംകൊല്ലിയിലെ ഹർഷം മാതൃകാ ഗ്രാമത്തിലുള്ള വീടുകളാണ് ചോർന്നൊലിക്കുന്നത്. 2019 ഓഗസ്റ്റ് 8 നാണ് ദുരന്തമുണ്ടായത്. 17 പേരുടെ ജീവൻ നഷ്ടമായി. വീട് നഷ്ടപ്പെട്ടവരെയാണ് ഹർഷം മാതൃകാഗ്രാമത്തിൽ പുനരധിവസിപ്പിച്ചത്. ഭിത്തി നനഞ്ഞ് വൈദ്യുതി ഷോക്ക് ഏൽക്കുന്ന സാഹചര്യമുണ്ട്. 49 കുടുംബങ്ങളെയാണ് ഇവിടെ പുനരധിവസിപ്പിച്ചിട്ടുള്ളത്. ഓടുകൾക്ക് മുകളിൽ ചോരാതിരിക്കാൻ ഷീറ്റ് വിരിച്ചിരിക്കുന്നു. കെട്ടിടങ്ങൾ വാസയോഗ്യമല്ലെന്ന് വിദഗ്ദ്ധർ അറിയിച്ചതായി മനസിലാക്കുന്നു.. ജില്ലാ ദുരന്തനിവാരണ അതോറിറ്റിയാണ് ഇക്കാര്യത്തിൽ നടപടിയെടുക്കേണ്ടത്. ഷോക്ക് വ്യാപിച്ചതിനെ തുടർന്ന് ഒരു വീട്ടുകാർ മാറിപോയി. പുനരധിവാസഭൂമിയിൽ പോലും ജീവിക്കാൻ കഴിയാത്ത സാഹചര്യമാണുള്ളത്. ദൃശ്യമാധ്യമവാർത്തയുടെ അടിസ്ഥാനത്തിലാണ് നടപടി.




