
കണ്ണൂർ : സംസ്ഥാനത്തെ സ്പെഷൽ എജുക്കേറ്റർ ന്മാരുടെ എണ്ണം ഇരട്ടിയിലധികമായി പെരുപ്പിച്ച് സുപ്രീം കോടതിയെ തെറ്റിദ്ധരിപ്പിച്ച് സർക്കാർ . 2026 ജനുവരി 31 നകം കേരളത്തിലെ പൊതുവിദ്യാലയങ്ങളിലെ കരാർ അടിസ്ഥാനത്തിലുള്ള സ്പെഷൽ എജുക്കേറ്റർ ന്മാരെ സ്ഥിരപ്പെടുത്തണമെന്ന് സുപ്രീം കോടതി നവംബർ നാലിന് ഉത്തരവിട്ടിരുന്നു. ഈ കോടതി വിധിയിലാണ് സംസ്ഥാന സർക്കാർ നൽകിയ വ്യാജ വിവരമുള്ളത്. 6307 സ്പെഷൽ എജുക്കേറ്റർമാർ സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലുണ്ടെന്നാണ് കേരള സർക്കാർ നൽകിയ സത്യമാങ്മൂലത്തെ ഉദ്ധരിച്ച് സുപ്രീം കോടതി വിധിയിൽ പറയുന്നത്. എന്നാൽ , 2024 ഏപ്രിൽ 13 ന് കേരള സർക്കാർ സുപ്രീം കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ സ്പഷൽ എജുക്കേറ്റർമാരുടെ എണ്ണം 2886 ആണ്. ഈ എണ്ണമാണ് കൃത്യമായ കണക്കെന്ന് അധ്യാപകർ ചൂണ്ടികാണിക്കുന്നു. അതേസമയം , ബഡ്സ് റിഹാബിലിറ്റേഷൻ സെൻ്റർ ,സർക്കാർ ഗ്രാൻ്റ് നൽകുന്ന സ്വകാര്യ സ്പെഷൽ സ്കൂൾ എന്നിവടങ്ങളിലെ സ്പെഷൽ എജുക്കേറ്റർമാരുടെ കൂടി എണ്ണമാണ് 6307 എന്നാണ് സർക്കാർ വൃത്തങ്ങളുടെ അനൗദ്യോഗിക ഭാഷ്യം. സുപ്രീം കോടതി പരിഗണിക്കുന്ന ഹരജി പൊതുവിദ്യാലയങ്ങളിലെ ഭിന്നശേഷി കുട്ടികളുടെ സേവനവുമായി ബന്ധപ്പെട്ടതാണെന്ന് ചൂണ്ടികാണിക്കപ്പെടുന്നു. ഉത്തർപ്രദേശ് സ്വദേശിയായ രജ്നീഷ് കുമാർ പാണ്ഡെ 2016 ൽ നൽകിയ ഹരജിയിൽ ഭിന്നശേഷി കുട്ടികൾക്കായി രാജ്യത്തെ മുഴുവൻ പൊതുവിദ്യാലയങ്ങളിലും സ്പെഷൽ എജുക്കേറ്റർ ന്മാരെ നിയമിക്കണമെന്ന് 2021 ലാണ് സുപ്രീം കോടതി ഉത്തരവിട്ടത്. സ്പെഷൽ എജുക്കേറ്റർ ന്മാരുടെ എണ്ണം സുപ്രീം കോടതിയിൽ പെരുപ്പിച്ച് കാണിച്ചത് സുപ്രീംക്കോടതിയെ തെറ്റിധരിപ്പിച്ച് നിലവിലുള്ള 2886 കരാർ അധ്യാപകരെ സ്ഥിരപ്പെടുത്താതിരിക്കാനുള്ള സർക്കാരിൻ്റെ അടവ് നയമാണെന്ന് സംശയിക്കുന്നതായി സ്പെഷൽ എജുക്കേറ്റേഴ്സ് ഫെഡറേഷൻ ഓഫ് കേരള സംസ്ഥാന പ്രസിഡൻ്റ് കെ.വി. അനൂപ് ആരോപിച്ചു. പൊതുവിദ്യാലയങ്ങളിലെ സ്പെഷൽ എജുക്കേറ്റർ ന്മാരുടെ കൃത്യമായ കണക്ക് സത്യവാങ് മൂലമായി സുപ്രീം കോടതിയിൽ സമർപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു. കരാർ അടിസ്ഥാനത്തിൽ തുഛമായ വേതനത്തിലാണ് 25 വർഷമായി സ്പെഷൽ എജുക്കേറ്റർ ന്മാർ പ്രവർത്തിക്കുന്നത്. കഴിഞ്ഞ പത്ത് വർഷമായി വേതനത്തിൽ വർദ്ധനവും ഉണ്ടായിട്ടില്ല. ഏഴ് വർഷം മുമ്പ് സെക്കൻ ണ്ടറി അധ്യാപകരുടെ ശബളം 3815 രൂപയും എലമെൻ്റ് റി അധ്യാപകരുടേത് 2000 രൂപയും സർക്കാർ വെട്ടികുറച്ചിരുന്നു.




