
കോഴിക്കോട് : കോഴിക്കോട് ടൗണ്‍ എസ്‌ഐ ഷാഫിക്ക് ഗുണ്ടയുടെ കുത്തേറ്റു.
ഇദ്ദേഹത്തെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
എടക്കാട് സ്വദേശി പ്രമോദ് എന്ന ഗുണ്ടയെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. ഇയാള്‍ നിരവധി കേസുകളില്‍ പ്രതിയാണ്. താൻ ലക്ഷ്യമിട്ടത് മുൻ കസബ എസ് ഐ വി. സിജിത്, സി പി ഒ നിറാസ് എന്നിവരെയാണെന്ന് സ്റ്റേഷനിലെത്തിച്ച പ്രതിയുടെ വെല്ലുവിളി. തുടർന്ന് നടത്തിയ ദേഹ പരിശോധനയിൽ കേരള പോലീസ് അസോസിയേഷൻ ജില്ലാ സെക്രട്ടറി കൂടിയായ നിറാസിൻ്റെ ഫോട്ടോ പ്രതിയുടെ പേഴ്സിൽ നിന്ന് കണ്ടെടുത്തു. ആറ് വർഷം മുൻപ് തന്നെ അറസ്റ്റ് ചെയ്ത വി. സിജിത്തും , നിറാസും ചേർന്ന് തന്നെ മർദ്ദിച്ചതായും ജയിലിൽ നിന്ന് പുറത്തിറങ്ങിയ അന്നുമുതൽ അവർക്കായി ഈ കത്തി കൊണ്ടുനടക്കുകയാണെന്നും പ്രതി വിളിച്ചു പറഞ്ഞു.
ടൗണ്‍ പൊലീസ് സ്റ്റേഷന് മുന്നില്‍ വെച്ചാണ് എസ്‌ഐ ഷാഫിക്ക് കുത്തേറ്റത്.
അടുത്തുള്ള ഹോട്ടലിൽ ചായ കുടിക്കാൻ എത്തിയതായിരുന്നു എസ് ഐ ഷാഫി.
ഈ സമയത്ത് ഹോട്ടലിൽ ചായ കുടിക്കാൻ എത്തിയ ഈസ്‌റ്റ് ഹിൽ പാറമ്മൽ കൊളപ്പുറത്ത് പ്രമോദ് എന്ന ഗുണ്ട ഹോട്ടലിലെ സപ്ലെയറുമായി വാക്കുതര്‍ക്കത്തിൽ ഏർപ്പെട്ടു.
അസഭ്യവർഷം തുടർന്ന പ്രമോദിനോട് ശബ്‌ദം കുറയ്‌ക്കാൻ എസ്ഐ ആവശ്യപ്പെട്ടു.
ചായകുടിച്ച് പുറത്തേക്കിറങ്ങിയ ഷാഫിയെ പിറകെ ഓടിയെത്തിയ പ്രമോദ് കത്തി ഉപയോഗിച്ച് എസ്ഐയുടെ വയറിനു കുത്തുകയായിരുന്നു.
ഓടിയെത്തിയ പരിസരത്തെ കച്ചവടക്കാരും യാത്രക്കാരും പരിക്കേറ്റ ഷാഫിയെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചു.
ഓടി രക്ഷപ്പെടാൻ ശ്രമിച്ച പ്രമോദിനെ പരിസരത്തുണ്ടായിരുന്നവരാണ് തടഞ്ഞുവെച്ച് പിടികൂടി ടൗൺ പൊലീസിന് കൈമാറിയത്.
2019 ൽ നടന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇവിഎം മെഷീൻ ഇയാൾ അടിച്ചു പൊട്ടിച്ചിരുന്നു. പിന്നീട് മുൻ ജില്ലാ കളക്ടറുടെ കാർ അക്രമിച്ചു. ഈ കേസിലാണ് കസബ പോലീസ് ഇയാളെ പിടികൂടിയത്.




