
കോഴിക്കോട് : വിപണിയിൽ വ്യാജവെളിച്ചെണ്ണയുടെ വിപണനം വ്യാപകമായിട്ടും അധികൃതർ നടപടിയെടുക്കുന്നില്ലെന്ന പരാതി ഭക്ഷ്യസുരക്ഷാ കമ്മീഷണർ അടിയന്തരമായി അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് നിർദ്ദേശം നൽകി.
15 ദിവസത്തിനകം അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണം. മാർച്ചിൽ കോഴിക്കോട് പി.ഡബ്ല്യു.ഡി. റസ്റ്റ് ഹൌസിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും.
തമിഴ്നാട് കേന്ദ്രീകരിച്ചുള്ള ചില ലോബികളാണ് വ്യാജവെളിച്ചെണ്ണയുടെ വിൽപ്പനയ്ക്ക് പിന്നിലുള്ളതെന്ന് പ്രൊഫ. വർഗീസ് മാത്യു സമർപ്പിച്ച പരാതിയിൽ പറയുന്നു. ഒരു കിലോ വെളിച്ചെണ്ണയ്ക്ക് നാട്ടിൽ 400 രൂപയുള്ളപ്പോൾ വ്യാജ വെളിച്ചെണ്ണ 200 രൂപയ്ക്ക് ലഭിക്കുന്നു. ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്ന ചേരുവകളാണ് വെളിച്ചെണ്ണയിൽ ചേർക്കുന്നത്. കോഴിക്കോട്, വയനാട്, വടകര കേന്ദ്രമാക്കിയാണ് ഏജന്റുമാർ വ്യാജ വെളിച്ചെണ്ണ വിപണിയിലെത്തിക്കുന്നത്.
സംസ്ഥാനത്തെ ചില ഹോട്ടലുടമകൾ എണ്ണപലഹാരങ്ങൾ തയ്യാറാക്കുന്നത് വ്യാജ വെളിച്ചെണ്ണ ഉപയോഗിച്ചാണ്. വ്യാജ വെളിച്ചെണ്ണ ഉപയോഗിച്ച് നിർമ്മിക്കുന്ന ഭക്ഷണങ്ങൾ ഉപേക്ഷിക്കണമെന്ന് ഹരിതാമൃതം ഭക്ഷ്യശ്രീ കോ-ഓർഡിനേറ്റർ കൂടിയായ പരാതിക്കാരൻ പറഞ്ഞു. എല്ലാ ഹോട്ടലുകളിലും എണ്ണ വിഭവങ്ങൾ കൂടാതെ രണ്ട് എണ്ണരഹിത വിഭവങ്ങൾ കൂടി ഉൾപ്പെടുത്തണമെന്നും പരാതിക്കാരൻ ആവശ്യപ്പെട്ടു.




