KERALA
ദേശീയപാത വികസനം: വടകര മേഖലയിലെ ഉപകരാർ കമ്പനിയെ മാറ്റി; നിർമ്മാണം വേഗത്തിലാക്കാൻ അദാനി ഗ്രൂപ്പ്

കോഴിക്കോട്: ദേശീയപാത 66-ന്റെ വികസനത്തിൽ ഏറ്റവും പിന്നിലായിരുന്ന അഴിയൂർ-വെങ്ങളം റീച്ചിലെ നിർമ്മാണ പ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ നിർണ്ണായക നീക്കവുമായി അദാനി എന്റർപ്രൈസസ്. ഈ മേഖലയിലെ ഉപകരാർ എടുത്ത വാഗാഡ് ഇൻഫ്രാസ്ട്രക്ചർ കമ്പനിയെ ഒഴിവാക്കി പകരം കെല്ലർ ഗ്രൂപ്പ്, ഗൾഫാർ ഗ്രൂപ്പ് എന്നിവർക്ക് ചുമതല കൈമാറി.സംസ്ഥാനത്തെ പാത വികസനത്തിൽ ഏറ്റവും മന്ദഗതിയിൽ നീങ്ങുന്ന ഭാഗമാണ് അഴിയൂർ മുതൽ വെങ്ങളം വരെയുള്ള റീച്ച്. നിലവിൽ വെറും 40 ശതമാനം പ്രവർത്തികൾ മാത്രമാണ് ഇവിടെ പൂർത്തിയായിരിക്കുന്നത്.
രണ്ട് വർഷമായിട്ടും മുക്കാളിയിൽ ഉണ്ടായ മണ്ണിച്ചിൽ പരിഹരിക്കാൻ സാധിച്ചില്ല.
വടകര മേൽപ്പാലം ഉൾപ്പെടെയുള്ള പ്രധാന നിർമ്മാണങ്ങൾ ഇതുവരെ ആരംഭിച്ചിട്ടില്ല.
ഉപകരാർ നൽകിയതിൽ അഴിമതി ആരോപണങ്ങളും ഉയർന്നിരുന്നു.നിർമ്മാണം ഇഴയുന്നതിൽ ദേശീയപാത അതോറിറ്റിയും അദാനി ഗ്രൂപ്പും അതൃപ്തി പ്രകടിപ്പിച്ചിരുന്നു. ഇതിനെത്തുടർന്നാണ് ആഗോള തലത്തിൽ ശ്രദ്ധേയരായ കെല്ലർ, ഗൾഫാർ ഗ്രൂപ്പുകളെ പുതിയ ഉപകരാർ ഏൽപ്പിച്ചത്.



