
കോഴിക്കോട് : ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി മഫ്ടിയില്‍ പട്രോളിംഗ് ഡ്യൂട്ടി ചെയ്യുകയായിരുന്ന പൊലീസുകാരെ ആക്രമിച്ച കക്കോടി പടിഞ്ഞാറ്റും മുറി സ്വദേശി കയക്കല്‍ താഴം വീട്ടില്‍ മുഹമ്മദ് ഹാഷിം (38 ) ദീർഘകാലമായി തമിഴ്നാട്ടിൽ നിന്നും കേരളത്തിൽ വന്നു മാനാഞ്ചിറ പ്രദേശത്ത് ചെരുപ്പ് കുത്തിയായി ജോലി ചെയ്തു വരുന്ന തമിഴ്നാട് സ്വദേശി വേൽമുരുകൻ (26 ) എന്നിവരെ കസബ പോലീസ് പിടികൂടി.
ശനിയാഴ്ച്ച കസബ പോലീസ് സ്റ്റേഷനിലെ പോലീസുകാരായ രഞ്ജിത്ത് ടി കെ, അനൂപ് ലാൽ എന്നിവർ ശ്രീകണ്ഠേശ്വരം ടെമ്പിൾ റോഡിൽ തൂഫാൻ ഡ്യൂട്ടിയുടെ ഭാഗമായി മഫ്ടി പട്രോളിംഗ് നടത്തി വരവെ വഖഫ് ബോർഡ് ബിൽഡിംഗിന് സമീപം റോഡ് സൈഡിൽ വെച്ച് പ്രതികള്‍ മദ്യപിക്കുന്നതായി കണ്ടതിൽ പോലീസുകാര്‍ ഇവരുടെ പേരും മേല്‍വിലാസവും എഴുതിയെടുത്ത് അവരെ അവിടെ നിന്നും പറഞ്ഞു വിട്ടിരുന്നു. എന്നാല്‍ പോലീസുകാര്‍ വീണ്ടും ഫൂട് പെട്രോളിങ് ഡ്യൂട്ടി തുടരുന്നതിനിടെ ഓട്ടോറിക്ഷയില്‍ വന്ന പ്രതികള്‍ മദ്യപാനം തടസ്സപ്പെടുത്തിയത്തിലുള്ള വിരോധം വെച്ച് പോലീസുകാരെ മനപൂർവ്വം ഓട്ടോ ഇടിപ്പിച്ച് കൊല്ലാൻ ശ്രമിക്കുകയും, പ്രതികള്‍ ഓട്ടോയിൽ നിന്നിറങ്ങി പൊലീസുകാരെ ക്രൂരമായി ആക്രമിക്കുകയുമായിരുന്നു. ശ്രീകണ്ഠേശ്വരം ടെമ്പിൾ റോഡ് പരിസരങ്ങളില്‍ ലഹരി ഉപയോഗിക്കുന്നവരുടെയും, പിടിച്ചുപറിക്കാരുടെയും താവളമായതിനാല്‍ ഈ ഭാഗങ്ങളില്‍ കസബ പോലീസ് പടോളിങ് കര്‍ശനമാക്കിയിരുന്നു. പോലീസുകാരുടെ പരാതിയില്‍ കസബ പോലീസ് കേസ് റജിസ്റ്റര്‍ ചെയ്യുകയും പ്രതികളെ ഉടന്‍ തന്നെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതികളെ കോടതിയില്‍ ഹാജരാക്കി.



