കൊച്ചി:
ഭരണകൂടം ഫാസിസ്റ്റ് രൂപം പ്രാപിക്കുന്നതിൻ്റെ അവസാനത്തെ ഉദാഹരണമാണ് ഡൽഹിയിലെ ജന്തർ മന്തറിൽ സമരം ചെയ്ത യുവജനങ്ങൾക്കു നേരെയുള്ള പൊലീസ് അതിക്രമം. ഇത്ര ക്രൂരമായി ആക്രമിക്കപ്പെടാൻ മാത്രം എന്ത് കുറ്റമാണ് അവർ ചെയ്തത്? ഗുണമേന്മയുള്ള വിദ്യാഭ്യാസവും അഴിമതി രഹിതമായ പരീക്ഷകളും ആവശ്യപ്പെട്ടതാണോ അവർ ചെയ്ത മഹാപരാധം? വൻ പരാജയമായ വിദ്യാഭ്യാസ വകുപ്പ് മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജി വയ്ക്കണമെന്ന് പറഞ്ഞതാണോ അവർ ചെയ്ത മഹാപാതകം?
അവർ ശബ്ദമുയർത്തുന്നത്
കുറച്ചു കൂടെ മെച്ചപ്പെട്ട ഇന്ത്യയ്‌ക്കായിട്ടാണ്. ന്യായമാണ് അവരുടെ പ്രതിഷേധമെന്ന് നിഷ്പക്ഷമായി ചിന്തിക്കുന്നവർക്ക് മനസ്സിലാകും. അവരെ ശ്രവിക്കുന്നതിനായിരുന്നു ഭരണകൂടം മുൻഗണന നല്കേണ്ടിയിരുന്നത്. അവരെ അവഗണിക്കുന്നതിനും ആക്ഷേപിക്കുന്നതിനും ദേശദ്രോഹികളെന്ന് മുദ്രകുത്തുന്നതിനും ഉപദ്രവിക്കുന്നതിനുമായിരുന്നു അധികൃതർ ശ്രമിച്ചത്. മുള്ളാണി തറച്ച ദണ്ഡുകൾ വരെ ഉപയോഗിച്ച് ഡൽഹി പൊലീസ് ഇന്ത്യൻ യുവതയെ ക്രൂരമായി മർദ്ദിച്ചു. പെൺകുട്ടികളും അതിക്രൂരമായി ആക്രമിക്കപ്പെട്ടു. അതിശയകരമായ കാര്യം പൊലീസുകാരുടെ കൂട്ടത്തിൽ യൂണിഫോമോ ബാഡ്‌ജോ ഇല്ലാത്തവരും ഉണ്ടായിരുന്നു എന്നതാണ്. ഡൽഹി പൊലീസിൽ എന്നു മുതലാണ് യൂണിഫോമും ബാഡ്ജുമില്ലാത്ത രഹസ്യ സേനാവിഭാഗം ഉണ്ടായത്? ചോദ്യങ്ങൾ ഉയർത്തുന്നവരെ പ്രതിരോധിക്കാനുള്ള സ്പെഷ്യൽ റിക്രൂട്ട്മെൻ്റാണോ?
ഇന്ത്യയുടെ വിദ്യാഭ്യാസ മേഖലയുടെ ശുദ്ധീകരണത്തിനായി യുവത്വം നടത്തുന്ന പരിശ്രമങ്ങളെ എത്ര അഭിനന്ദിച്ചാലും മതിയാകില്ല.
*ധീരരേ, നിങ്ങൾക്ക് എൻ്റെ അഭിവാദ്യങ്ങൾ!!!*
ഫാ. അജി പുതിയാപറമ്പിൽ
(23-07-2026)




