Politics
തമിഴ്നാട്ടിൽ മദ്യശാലകൾ പൂട്ടാൻ മുഖ്യമന്ത്രി വിജയ്യുടെ ഉത്തരവ്; 717 ടാസ്മാക് ഔട്ട്ലെറ്റുകൾ രണ്ടാഴ്ചയ്ക്കകം പൂട്ടും

ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രിയായി അധികാരമേറ്റതിന് പിന്നാലെ സുപ്രധാന നടപടിയുമായി മുഖ്യമന്ത്രി വിജയ്. സംസ്ഥാനത്തെ 717 മദ്യശാലകൾ അടച്ചുപൂട്ടാൻ അദ്ദേഹം ഉത്തരവിട്ടു. വിദ്യാലയങ്ങൾ, ആരാധനാലയങ്ങൾ, ബസ് സ്റ്റാൻഡുകൾ എന്നിവയുടെ 500 മീറ്റർ പരിധിയിലുള്ള മദ്യശാലകളാണ് പൂട്ടാൻ ഉത്തരവിട്ടത്.
മുഖ്യമന്ത്രിയായി ചുമതലയേറ്റ ശേഷമുള്ള വിജയ്യുടെ ആദ്യത്തെ വലിയ ഭരണപരമായ തീരുമാനമാണിത്. നിലവിലെ തമിഴ്നാട് നിയമപ്രകാരം ആരാധനാലയങ്ങൾക്കും സ്കൂളുകൾക്കും 50 മീറ്റർ ദൂരപരിധിയിലായിരുന്നു മദ്യഷോപ്പുകൾ പാടില്ല . ഈ ദൂരപരിധി 500 മീറ്ററായി ഉയർത്തിക്കൊണ്ടാണ് പുതിയ ഉത്തരവ് പുറപ്പെടുവിച്ചത്.
രണ്ടാഴ്ചയ്ക്കകം ഈ മദ്യശാലകൾ പൂട്ടണമെന്നാണ് കർശന നിർദേശം. തമിഴ്നാട്ടിൽ ആകെ 4,765 ടാസ്മാക് ഔട്ട്ലെറ്റുകളാണ് നിലവിലുള്ളത്. ഇതിൽ 717 എണ്ണമാണ് പൂട്ടുന്നത്. തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ മദ്യം മൂലം സ്ത്രീകൾ നേരിടുന്ന ബുദ്ധിമുട്ടുകളെക്കുറിച്ച് വിജയ്യോട് നിരവധി പരാതികൾ ഉന്നയിച്ചിരുന്നു. ലഹരിമുക്ത തമിഴ്നാട് എന്ന ലക്ഷ്യത്തിലേക്കുള്ള ആദ്യപടിയായാണ് ഈ നടപടിയെ സർക്കാർ വിശേഷിപ്പിക്കുന്നത്.




