localtop news

ബലിപെരുന്നാള്‍ ആഘോഷം- ജില്ലാ കലക്ടര്‍ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു

കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണം

കോഴിക്കോട് : കോവിഡ് വ്യാപനം രൂക്ഷമാവുന്ന സാഹചര്യത്തില്‍ കൂടുതല്‍ പേരിലേക്ക് രോഗം പകരുന്നത് തടയുന്നതിനായി  ബലിപെരുന്നാള്‍ ആഘോഷങ്ങളില്‍ പാലിക്കേണ്ട മുന്‍ കരുതലുകള്‍ സംബന്ധിച്ച്   ജില്ലാകളക്ടര്‍      മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു.

പള്ളികളില്‍ നടക്കുന്ന പെരുന്നാള്‍ നമസ്‌കാരത്തില്‍ പങ്കെടുക്കുന്നവരുടെ എണ്ണം പരമാവധി കുറക്കണമെന്നും പ്രാര്‍ത്ഥനകള്‍ വീടുകളില്‍ തന്നെ നടത്താന്‍ ശ്രമിക്കണമെന്നും നിര്‍ദ്ദേശിച്ചു.  പള്ളികളിലെ പെരുന്നാള്‍ നമസ്‌കാരങ്ങളില്‍ പങ്കെടുക്കുന്നവര്‍ തമ്മില്‍ ആറടി അകലം പാലിക്കുകയും കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുകയും ചെയ്യണം.  കണ്ടെയിന്‍മെന്റ് സേണുകളിലെ പള്ളികളില്‍ പെരുന്നാള്‍ നമസ്‌കാരങ്ങളോ മൃഗബലിയോ അനുവദനീയമല്ല.   കണ്ടെയിന്‍മെന്റ് സോണുകളിലും കണ്ടെയിന്‍മെന്റ് സോണുകളല്ലാത്ത സ്ഥലങ്ങളിലും അവരവരുടെ വീടുകളില്‍ കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ചുകൊണ്ട് പെരുന്നാളിനോടനുബന്ധിച്ചുള്ള ബലികര്‍മ്മം നടത്താം.  അഞ്ചുപേരില്‍ കൂടുതല്‍ ഈ ചടങ്ങില്‍ പങ്കെടുക്കാന്‍ പാടില്ല.  ക്വാറന്റയിനില്‍ കഴിയുന്നവര്‍ ഒരു കാരണവശാലും പെരുന്നാള്‍ നമസ്‌കാരങ്ങളിലോ മൃഗബലിയിലോ പങ്കെടുക്കാന്‍ പാടില്ല. വീടുകളില്‍ നടക്കുന്ന ഇത്തരം ചടങ്ങുകള്‍ക്കും ഇത് ബാധകമാണ് .

ബലിക്കുശേഷമുള്ള മാംസവിതരണം കണ്ടെയിന്‍മെന്റ് സോണുകളില്‍ അനുവദിക്കില്ല . കണ്ടെയിന്‍മെന്റ് സോണ്‍ അല്ലാത്ത സ്ഥലങ്ങളില്‍ ആവശ്യമായ എല്ലാ മുന്‍കരുതലുകളും പാലിച്ച് മാത്രമേ മാംസവിതരണം നടത്താന്‍ പാടുള്ളു. കൂടാതെ മാംസവിതരണം നടത്തുന്നവര്‍ അവര്‍ വിതരണം ചെയ്യുന്ന വീടുകള്‍ സംബന്ധിച്ചും നമ്പര്‍ക്കത്തില്‍ വരുന്ന വഴികള്‍ സംബന്ധിച്ചും രജിസ്റ്റര്‍ സൂക്ഷിക്കണം.

പള്ളികളിലെ പെരുന്നാള്‍ നമസ്‌കാരങ്ങളില്‍ 14 ദിവസത്തിനിടയില്‍ പനി, ചുമ, ശ്വാസകോശസംബന്ധമായ രോഗങ്ങള്‍ തുടങ്ങിയവ അനുഭവപ്പെട്ടവര്‍, 65 വയസ്സില്‍ കൂടുതലുള്ളവര്‍, 10 വയസ്സില്‍ കുറവ് പ്രായമുള്ളവര്‍, മറ്റ് സ്ഥലങ്ങളില്‍നിന്ന് യാത്ര ചെയ്ത് വന്നവര്‍, മറ്റ് കോവിഡ് രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നവര്‍ എന്നിവര്‍ പങ്കെടുക്കാന്‍ പാടില്ല.  ഈ നിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിക്കപ്പെടുന്നുവെന്ന് മത പുരോഹിതരും വാര്‍ഡ് ആര്‍ആര്‍ടിയും പോലീസും ഉറപ്പുവരുത്തണം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close