
കോഴിക്കോട് : എലത്തൂര്‍ പോലീസ് സ്റ്റേഷന് പരിധിയില്‍ വെച്ച് യുവാവിനെ ആക്രമിച്ച് പണവും, മൊബൈല്‍ ഫോണും പിടിച്ചുപറി നടത്തിയ നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയും തമിഴ്നാട് പോലീസ് പിടി കിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചതുമായ എലത്തൂര്‍ സ്വദേശി ചെട്ടികുളം ഇരിക്കാലി പറമ്പ് പ്രണവം വീട്ടിൽ പ്രവീൺ @കാട്ട പ്രവീൺ (26 ) കൂട്ടാളി തെക്കേ കുന്നത്ത് വീട്ടില്‍ മുഹമ്മദ് നിയാസ് (26 ) എന്നിവരെ എലത്തൂര്‍ പോലീസ് പിടികൂടി.
11 ന് രാത്രി എലത്തൂര്‍ സ്വദേശിയായ മുഹമ്മദ് മര്‍ഷൂക്കും സഹോദരനും കാറിൽ പാവങ്ങാട് ഭാഗത്തുനിന്നും പൂളാടിക്കുന്ന് ഭാഗത്തേക്ക് യാത്ര ചെയ്യവേ പാവങ്ങാട് യുപി സ്കൂളിന് മുൻവശം വെച്ച് പ്രതികളും സുഹൃത്തുക്കളും കൂടി മറ്റൊരു കാറിൽ വന്ന് പരാതിക്കാരൻ സഞ്ചരിച്ച കാറിൻ്റെ പിന്നിൽ ഇടിപ്പിച്ച് നിർത്തിക്കുകയും പുറത്തിറങ്ങിയ മര്‍ഷൂക്കിന്റെ സഹോദരന്റെ പോക്കറ്റിൽ ഉണ്ടായിരുന്ന 13,000 രൂപയും 33000 വിലയുള്ള മൊബൈൽ ഫോണും പ്രതികള്‍ പിടിച്ച് പറിച്ചു കൊണ്ട് പോകുകയായിരുന്നു. തുടർന്ന് യുവാവിന്റെ പരാതിയിൽ എലത്തൂര്‍ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി പ്രതികളെ ചെട്ടികുളം ജെട്ടി റോഡിന് സമീപം വെച്ച് കസ്റ്റഡിയിലെടുക്കുകയായിരുന്നു. പോലീസിനെ കണ്ട് ആക്രമിക്കാന്‍ ശ്രമിച്ച പ്രതികളെ മൽപിടുത്തത്തിലൂടെയാണ് പോലീസ് സംഘം കീഴ്പെടുത്തിയത്. പിടിയിലായ പ്രവീണിന് നടക്കാവ് പോലീസ് സ്റ്റേഷനില്‍ 2019 ഫെബ്രുവരി മാസം രാത്രി ഈസ്റ്റ്ഹിൽ റീഗൽ തിയേറ്ററിനു സമീപം വെച്ച് ആക്രമിച്ച് താടിയെല്ല് പൊട്ടിച്ചതിനും, ജാതിപ്പേര് വിളിച്ച് ആധിക്ഷേപിച്ചതിനും, എലത്തൂര്‍ പോലീസ് സ്റ്റേഷനില്‍ 2020 ഒക്ടോബര്‍ മാസം പരസ്യ മദ്യപാനം ചോദ്യം ചെയ്തതതിലുള്ള വിരോധം വെച്ച് യുവതിയുടെ വീട്ടിൽ മാരകായുധങ്ങളുമായി അതിക്രമിച്ചു കയറി ഷെഡിൽ നിർത്തിയിട്ടിരുന്ന കാറും സ്കൂട്ടറുകളും തല്ലി പൊളിച്ച് , വീട്ടുകാരെ അടിച്ചു പരിക്കേൽപിച്ചതിനും, 2023 മേയ് മാസം യുവാവിനെ പ്രതിയും സുഹൃത്തുക്കളും ചേർന്ന് യുവാവിനെ കൈ കെട്ടിയിട്ട് കട്ടിംഗ് പ്ലയർ കൊണ്ടും കൈ കൊണ്ടും അടിക്കുകയും, മൂക്കിന് ഇടിച്ച് പരിക്കേല്‍പ്പിച്ചതിനും, മയക്കു മരുന്ന് ഉപയോഗിക്കുന്നതിനിടെ പിടിയിലായതിനും, മദ്യപിച്ച് വാഹനം ഓടിച്ചതിനും, വെള്ളയില്‍ പോലീസ് സ്റ്റേഷനില്‍ 2022 മേയ് മാസം പലിശക്ക് വാങ്ങിയ പണം തിരിച്ച് കൊടുക്കാത്തതിലുള്ള വിരോധത്താൽ പ്രതി പരാതിക്കാരനെ തടഞ്ഞ് വെച്ച് ആക്രമിച്ചതിനും, ഭീഷണിപ്പെടുത്തിയതിനും പരാതിക്കാരന്റെ ഭാര്യയെ ചവിട്ടി പരിക്കേൽപ്പിച്ചതിനും, പൊതുജന ശല്യത്തിനും, കൂടാതെ തമിഴ്നാട് മധുര ജില്ലയിലെ സെല്ലൂർ പോലീസ് സ്റ്റേഷനില്‍ റിപ്പോട്ട് ചെയ്ത ചീറ്റിങ്ങ് കേസിൽ ഒളിവിൽ കഴിഞ്ഞുവരികയായിരുന്നു എന്നും, കോഴിക്കോട് ഭാഗങ്ങളിൽ കേന്ദ്രീകരിച്ച് നിരവധി ക്വട്ടേഷൻ പ്രവർത്തനങ്ങൾക്ക് ഇയാൾ നേതൃത്വം കൊടുത്തിട്ടുള്ളതായും ബീച്ച് ഭാഗങ്ങൾ കേന്ദ്രീകരിച്ചുകൊണ്ട് മയക്കുമരുന്ന് വിൽപ്പന നടത്തിയിട്ടുണ്ടെന്നും പോലീസ് പറഞ്ഞു. എലത്തൂര്‍ പോലീസ് സ്റ്റേഷന് ഇൻസ്പെക്ടർ കെ.ആർ. രഞ്ജിത്തിന്റെ നേതൃത്വത്തില്‍ സബ് ഇൻസ്പെക്ടർ ഹരീഷ് കുമാർ വി ടി, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ പ്രശാന്ത്, നിജിലേഷ്, സിവിൽ പോലീസ് ഓഫീസർമാരായ വൈശാഖ്, സജിനേഷ് എന്നിവരായിരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി.




