കോഴിക്കോട് : ടിക് ടോക് പ്രണയം നടിച്ച് കൊല്ലത്ത് നിന്ന് കോഴിക്കോട്ടെത്തിച്ച യുവതിയെ മൃഗീയമായി കൂട്ട ബലാൽസംഗം ചെയ്ത നാലംഗ സംഘത്തിലെ രണ്ടുപേർ അറസ്റ്റിൽ . അത്തോളി കോളിയാട്ടുതാഴം കവലയിൽമീത്തൽ വീട്ടിൽ കെ.എ. അജ്നാസ് (28), ഇടത്തിൽതാഴെ നടുവിൽ പൊയിൽ വീട്ടിൽ എൻ .പി ഫഹദ് (35) എന്നിവരെയാണ് മെഡിക്കൽ കോളജ് അസി. കമീഷണർ കെ. സുദർശൻ അറസ്റ്റ് ചെയ്തത്. ടിക് ടോക് വഴി പരിചയപ്പെട്ട യുവതിയെ അജ്നാസ് പ്രേമം നടിച്ച് കോഴിക്കോടിന് വിളിച്ചു വരുത്തുകയായിരുന്നു. ടെയിനിൽ കോഴിക്കോട്ടെത്തിയ യുവതിയെ അജ്നാസും കൂട്ടുപ്രതി ഫഹദും ചേർന്ന് ഫഹദിന്റെ കാറിൽ ചേവരമ്പലത്തെ ഫ്ലാറ്റിൽ എത്തിക്കുകയും അജ്നാസ് യുവതിയെ ശാരീരികമായി പീഡിപ്പിക്കയുമായിരുന്നു. തുടർന്ന് , അടുത്ത മുറിയിൽ കാത്തിരിക്കയായിരുന്ന മൂന്ന് പേർ യുവതിക്ക് ബലമായി മയക്കുമരുന്നും മദ്യവും നൽകി പീഡിപ്പിച്ചു. ബലാൽസംഗ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തുകയും ചെയ്തു. ക്രൂര പീഡനത്തിനിരയായ യുവതിക്ക് ശ്വാസതടസം അനുഭവപ്പെടുകയും ബോധം നഷ്ടപെടുകയും ചെയ്തു. മരിക്കുമെന്ന് കരുതിയ യുവാക്കൾ യുവതിയെ കാറിൽ നഗരത്തിലെ സ്വകാര്യ ആശുപതിയിൽ എത്തിച്ച ശേഷം മുങ്ങി. ആശുപതി അധികൃതർ ഉടൻ വിവരം അറിയിച്ചതിനെ തുടർന്ന് പോലീസ് കുതിച്ചെത്തി. അബോധാവസ്ഥയിൽ കഴിഞ്ഞ പെൺകുട്ടിയുടെ മൊബൈൽ ഫോണിൽ നിന്നാണ് പ്രതികളെക്കുറിച്ച് സൂചന ലഭിച്ചത്. ഒളിവിൽ പോയ മറ്റ് രണ്ടാൾക്കും വേണ്ടി ഊർജിതമായ അന്വേഷണം തുടരുന്നു. ഇവർ വലയിലായതായി സൂചനയുണ്ട്. അറസ്റ്റിലായ രണ്ടുപേരെയും കോടതിയിൽ ഹാജരാക്കി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. യുവതിയുടെ നില ഗുരുതരമായി തുടരുകയാണ്. ചേവായൂർ പോലീസാണ് കേസ് അന്വേഷിക്കുന്നത്.
Related Articles
March 13, 2022
128