
കോഴിക്കോട് : സ്വാമി ശിവാനന്ദ പരമഹംസർ സ്ഥാപിച്ച സിദ്ധാശ്രമങ്ങളിൽ നടക്കുന്നതായി പറയപ്പെടുന്ന മനുഷ്യാവകാശ ലംഘനങ്ങൾ ജില്ലാ പോലീസ് മേധാവി (കോഴിക്കോട് റൂറൽ) അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ഉത്തരവിട്ടു.
സ്വാമി ശിവാനന്ദ പരമഹംസ ദർശന സംരക്ഷണ സമിതി സമർപ്പിച്ച പരാതി അന്വേഷിക്കാനാണ് ഉത്തരവ്. വടകര സിദ്ധാശ്രമം ഭാരവാഹികൾക്കെതിരെയാണ് പരാതി.
ആശ്രമത്തിൽ താമസിക്കുന്ന വയോധികരെ മാനസികമായും ശാരീരികമായും പീഡിപ്പിക്കാതിരിക്കാൻ നടപടി വേണമെന്നാണ് പ്രധാന ആവശ്യം. അന്തേവാസികളുടെ മനുഷ്യാവകാശങ്ങൾ ലംഘിക്കരുത്. എല്ലാ അന്തേവാസികൾക്കും ശാന്തിയും സമാധാനവും ഭക്ഷണവും വസ്ത്രവും മരുന്നും ലഭിക്കുന്നതിന് സർക്കാർ ഉദ്യോഗസ്ഥർ ആശ്രമങ്ങളിൽ മിന്നൽ പരിശോധന നടത്തണമെന്നും പരാതിക്കാർ ആവശ്യപ്പെട്ടു. ആശ്രമത്തിലെ അംഗങ്ങളുടെ രഹസ്യമൊഴിയെടുത്ത് സത്യസന്ധമായ അന്വേഷണം നടത്തണമെന്നും പരാതിക്കാർ ആവശ്യപ്പെട്ടു. വയോധികർക്ക് മുതിർന്ന പൗരൻമാരുടെ സംരക്ഷണ നിയമ പ്രകാരം സംരക്ഷണം നൽകണമെന്നും പരാതിക്കാർ ആവശ്യപ്പെട്ടു.
പരാതിയിൽ പ്രഥമദൃഷ്ട്യാ മനുഷ്യാവകാശ ലംഘനങ്ങൾ നടക്കുന്നതായി ബോധ്യപ്പെട്ടതായി കമ്മീഷൻ ഉത്തരവിൽ പറഞ്ഞു. 15 ദിവസത്തിനകം അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണം. ഓഗസ്റ്റ് 26 ന് കോഴിക്കോട് റസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും.




