
കോഴിക്കോട്: മുൻ ഗോവ ഗവർണ്ണർ പി. എസ്. ശ്രീധരൻ പിള്ളയുടെ മൂന്ന് പുസ്തകങ്ങളുടെ പ്രകാശനം കേന്ദ്ര മന്ത്രി ജോർജ്ജ്കുര്യൻ നിർവഹിച്ചു. മിസോറാമിലെ വിശേഷങ്ങൾ, പി. എസ്. ശ്രീധരൻ പിള്ളയുടെ തിരഞ്ഞെടുത്ത ലേഖനങ്ങൾ , കാലം കൈയൊപ്പ് ചാർത്തിയ ലേഖനങ്ങൾ എന്നിവയാണ് പ്രകാശനം ചെയ്തത്. വിജിൽ സംഘടിപ്പിച്ച ചടങ്ങിൽ മുതിർന്ന മാധ്യമ പ്രവർത്തകൻ എൻ. പി. ചെക്കുട്ടി, കൊണാർക്ക് പബ്ലിഷർ ഉടമ കെ പി ആർ നായർ, കൗൺസിലർ ജിഷശബരീഷ് എന്നിവരാണ് പുസ്തകങ്ങൾ കേന്ദ്ര മന്ത്രിയിൽ നിന്ന് ഏറ്റുവാങ്ങിയത്.
കേന്ദ്രാവിഷ്കൃത പദ്ധതികൾ സംസ്ഥാനങ്ങൾ നിർബന്ധമായി നടപ്പാകേണ്ടതാണെന്നും പദ്ധതികളിൽ നിന്ന് പുറംതിരിഞ്ഞ് നിന്ന സംസ്ഥാന സർക്കാരുകളെ ജനങ്ങൾ തിരസ്കരിച്ചതായും മന്ത്രി ജോർജ്ജ്കുര്യൻ പറഞ്ഞു. കഴിഞ്ഞ നിയമ സഭാ തിരഞ്ഞെടുപ്പുകളിൽ ബംഗാളിലും കേരളത്തിലും ഇടതു പക്ഷത്തിനേറ്റ തിരിച്ചടി വ്യക്തമാക്കുന്നത് ഇതാണ്. പുസ്തക പ്രകാശനത്തിന്റെ ഉദ്ഘാടനവും മന്ത്രി നിർവ്വഹിച്ചു. കെ. പി. സുധീര അധ്യക്ഷത വഹിച്ചു.
ചടങ്ങിൽ മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ്,ഐ എൻ ടി യു സി ഉപാധ്യക്ഷൻ അഡ്വ. എം രാജൻ, ബാർ അസോസിയേഷൻ മുൻ പ്രസിഡന്റ് മുൻ പ്രസിഡന്റ് അഡ്വ. കെ. പി. ബഷീർ, ബിജെപി ജില്ലാ ജനറൽ സെക്രട്ടറി ടി. വി. ഉണ്ണികൃഷ്ണൻ, ജന്മഭൂമി ഡെപ്യൂട്ടി എഡിറ്റർ എം. ബാലകൃഷ്ണൻ , വിജിൽ അധ്യക്ഷൻ അഡ്വ. ജോസഫ് തോമസ് എന്നിവരും പ്രസംഗിച്ചു.
പ്രൊഫ. ശ്രീശൈലം ഉണ്ണികൃഷ്ണൻ ആമുഖ പ്രഭാഷണം നടത്തി . ബ്ല്യൂ ഇങ്ക് ബുക്സ് ഉടമ സിപി ചന്ദ്രൻ സ്വാഗതവും ടി. എച്ച് വത്സരാജ് നന്ദിയും പറഞ്ഞു.
ഗ്രന്ഥകർത്താവ് പി. എസ് ശ്രീധരൻ പിള്ള മറുമൊഴി പ്രസംഗം നടത്തി. വർത്തമാന സമൂഹത്തിൽ നിന്ന് എഴുത്തും വായനയും അന്യമായി കൊണ്ടിരിക്കയാണെന്ന് അദ്ദേഹം പറഞ്ഞു.




