
കോഴിക്കോട്: ഫറോക്ക് പഴയ പാലത്തിൽ നിന്നും ചാലിയാർ പുഴയിലേക്ക് ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി. ഇന്ന് രാവിലെ ബേപ്പൂർ ഹാർബറിന് സമീപത്ത് നിന്നാണ് മൃതദേഹം കണ്ടെടുത്തത്. ഫയർഫോഴ്സും കോസ്റ്റ് ഗാർഡും പോലീസും നാട്ടുകാരും ചേർന്ന് നടത്തിയ വിപുലമായ തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്. യുവതിയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പോലീസ് അന്വേഷിച്ചു വരികയാണ്.ഞായറാഴ്ച രാത്രി 8:30 ഓടെയായിരുന്നു സംഭവം. പാലത്തിലൂടെ കടന്നുപോവുകയായിരുന്ന ഓട്ടോറിക്ഷാ ഡ്രൈവറാണ് യുവതി പുഴയിലേക്ക് ചാടുന്നത് കണ്ടത്. ഉടൻ തന്നെ ഇയാൾ ഫറോക്ക് പോലീസിൽ വിവരമറിയിക്കുകയായിരുന്നു.തുടർന്ന് ഫറോക്ക് പോലീസും മീഞ്ചന്തയിൽ നിന്നുള്ള ഫയർഫോഴ്സ് സംഘവും സ്ഥലത്തെത്തി രാത്രി തന്നെ വ്യാപകമായ തിരച്ചിൽ ആരംഭിച്ചിരുന്നു. രാത്രിയായതിനാൽ ആദ്യഘട്ടത്തിൽ തിരച്ചിൽ ദുഷ്കരമായിരുന്നെങ്കിലും, ഇന്ന് രാവിലെ മുതൽ അത്യാധുനിക സംവിധാനങ്ങളുള്ള ഡിങ്കി ബോട്ടുകളും സ്കൂബ ഡൈവിംഗ് ടീമും രംഗത്തിറങ്ങി തിരച്ചിൽ ഊർജിതമാക്കുകയായിരുന്നു. ഇതിനൊടുവിലാണ് മൃതദേഹം കണ്ടെത്താനായത്.മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്കായി ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ഫറോക്ക് പോലീസ് കേസ് രജിസ്റ്റർ ചെയ്ത് യുവതിയുടെ മേൽവിലാസവും മറ്റ് വിവരങ്ങളും ശേഖരിക്കാനുള്ള നടപടികൾ ആരംഭിച്ചു.




