
കോഴിക്കോട്: മലബാർ വന്യജീവി സങ്കേതത്തിൻ്റെ ഭാഗമായ കക്കയം ഡാംസൈറ്റ് ടൂറിസ്റ്റ് കേന്ദ്രത്തിൽ ഹൈഡൽ ടൂറിസത്തിനായി കോഴിക്കോട് ജില്ലാ പഞ്ചായത്ത് 25 ലക്ഷം രൂപ ചെലവിട്ട് നിർമ്മിച്ച ‘ടേക്ക് എ ബ്രേക്ക്’ വഴിയോരവിശ്രമകേന്ദ്രം ഒന്നര വർഷമായിട്ടും അടഞ്ഞു തന്നെ . 2024 സെപ്റ്റംബർ 12 നാണ് കെട്ടിടം ഉദ്ഘാടനം ചെയ്തത്. ഉദ്ഘാടനംകഴിഞ്ഞ് പ്രവർത്തിക്കാതെ അടച്ചിട്ടതിൽ നാട്ടുകാർ പല തവണ പ്രതിഷേധം ഉയർത്തിയതാണ്. ജില്ലാപഞ്ചായത്തിന്റെ 2022-23 വാർഷികപദ്ധതിയിൽ പെടുത്തിയാണ് 25 ലക്ഷം രൂപ ചെലവഴിച്ച് പണി പൂർത്തീകരിച്ചത്.കക്കയം ഡാംസൈറ്റ് മേഖലയിൽ സന്ദർശനത്തിനെത്തുന്ന സഞ്ചാരികൾക്ക് ചായ , കാപ്പി, കുടിവെള്ളം തുടങ്ങി ലഭ്യമാക്കുകയായിരുന്നു ലക്ഷ്യം. നിലവിൽ ഇത്തരത്തിൽ ഒരു സംവിധാനവും ഇവിടെയില്ല.
കെട്ടിടം പ്രവർത്തിക്കാനാവശ്യമായ വെള്ളത്തിന്റെ കുറവാണ് അടച്ചിടാൻ കാരണമായി പറയുന്നത്. റിസർവോയറിലെ ജലസംഭരണി നിറഞ്ഞു കവിഞ്ഞു കിടക്കുമ്പോഴാണ് ഇത്തരം മുട്ടാപ്പോക്ക് ന്യായങ്ങൾ പറയുന്നത് . ഹൈഡൽ ടൂറിസത്തിൻ്റെ നടത്തിപ്പുകാരായ കെ.എസ് ഇ.ബി അധികൃതരുടെ അനാസ്ഥയാണ് ഒന്നര വർഷമായിട്ടും കെട്ടിടം അടഞ്ഞുതന്നെ കിടക്കാൻ കാരണം. ജില്ലാ പഞ്ചായത്തിൻ്റെ ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച വഴിയോര വിശ്രമ കേന്ദ്രം പൊതുജനങ്ങൾക്ക് പ്രയോജനപ്പെടുത്താൻ അടിയന്തിര നടപടി സ്വീകരിക്കുമെന്നും ഒരാഴ്ച്ചക്കകം സ്ഥലം സന്ദർശിക്കുമെന്നും കോഴിക്കോട് ജില്ലാ പഞ്ചായത്തിൻ്റെ പുതിയ പ്രസിഡൻ്റ് മില്ലി മോഹൻ കൊട്ടാരത്തിൽ പറഞ്ഞു.




