
കോഴിക്കോട് : ലഹരി മാഫിയയ്ക്കെതിരെ കണ്ണൂർ റെയ്ഞ്ച് ഡി ഐ ജി യുടെ നിർദ്ദേശ പ്രകാരം കോഴിക്കോട് സിറ്റി പൊലീസ് ഇന്നലെ നടത്തിയ സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി കോഴിക്കോട് സിറ്റിയുടെ 8 ഓളം ജില്ലാ അതിർത്തിയിൽ ഉൾപ്പെടെ നടത്തിയ വ്യാപക പരിശോധനയിൽ ഒരൊറ്റ ദിവസം കൊണ്ട് 57 മയക്കുമരുന്ന് കേസുകൾ രജിസ്റ്റർ ചെയ്യുകയും 58 പ്രതികളെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
സിറ്റി പൊലീസ് കമ്മിഷണർ എ.പി. ഷൗക്കത്തലി , ഡപ്യൂട്ടി കമ്മിഷണർ പദം സിങ്, നർകോട്ടിക് അസിസ്റ്റന്റ് കമ്മിഷണർ അബ്ദുൽ കരീം എം.എം , കൺട്രോൾ റൂം അസിസ്റ്റന്റ് കമ്മിഷണർ സുമേഷ്, സിറ്റി പൊലീസ് പരിധിയിലെ മറ്റു പൊലീസ് സ്റ്റേഷൻ പരിധികളിൽ അതാത് അസിസ്റ്റന്റ് കമ്മിഷണർമാരുടെയും ഇൻസ്പെക്ടർമാരുടെയും നേതൃത്വത്തിൽ 59 ഓളം ഇതര സംസ്ഥാന ടൂറിസ്റ്റ് ബസുകള്‍ ഉൾപ്പെടെ 1040 ഓളം വാഹനങ്ങൾ പരിശോധിക്കുകയും മദ്യപിച്ച് വാഹനമോടിച്ച 19 പേർക്കെതിരെ കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു. അന്യസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന സ്ഥലങ്ങള്‍ ഉൾപ്പെടെ ജില്ലയിലെ ഹോട്ടലുകൾ, ലോഡ്ജൂകള്‍, ഹോം സ്റ്റേകൾ ഉൾപ്പെടെ 120 ഓളം സ്ഥലങ്ങളിലും പുതിയ ബസ്സ്റ്റാന്‍ഡ്, കെ.എസ്.ആര്.ടി.സി ബസ്സ്റ്റാന്‍ഡ്, റെയിൽവെ സ്റ്റേഷൻ തുടങ്ങിയ സ്ഥലങ്ങളിലും പരിശോധന നടത്തുകയും, റൗഡി ലിസ്റ്റിൽ ഉൾപെട്ട 28 പേരുടെ വീടുകളിൽ ചെന്ന് പരിശോധന നടത്തുകയും, കാപ്പ ലിസ്റ്റിലും, റൗഡി ലിസ്റ്റിലും ഉൾപ്പെട്ട 32 ഓളം പേരെ നിരീക്ഷിക്കുകയും, അപരിചതരായ 294 പേരെ പരിശോധിയ്ക്കുകയും, മറ്റ് സുമോട്ടോ കേസുകളിലായി 39 പേരെ കസ്റ്റഡിയിലെടുക്കുകയും കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു. ജ്യാമമില്ലാ കുറ്റം ചുമത്തിയ 15 പേരെയും, പിടികിട്ടാപുള്ളിയായ ഒരാളെയും അറസ്റ്റ് ചെയ്യുന്നതുൾപ്പെടെ വ്യാപകമായ പരിശോധനയാണ് കോഴിക്കോട് സിറ്റിയിൽ നടന്നത്. മയക്കുമരുന്ന് കൂടാതെ ചിലരിൽ നിന്ന് പുകയില ഉൽപ്പന്നങ്ങളും പോലീസ് കണ്ടെടുത്തിരുന്നു. സ്പെഷ്യല്‍ ഡ്രൈവ് പുലർച്ചെ വരെ നീണ്ടുനിന്നതായി പൊലീസ് അറിയിച്ചു. പരിശോധനകൾ ഇനിയും തുടരുമെന്നും, നിയമലംഘനങ്ങളിൽ ഏർപ്പെടുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും പൊലീസ് വ്യക്തമാക്കി.




