
കോഴിക്കോട്: പോലീസ് സേനയിലെ മികച്ച സേവനത്തിന് 2026ലെ മുഖ്യമന്ത്രിയുടെ വിശിഷ്ട സേവനത്തിനുള്ള പോലീസ് മെഡലിന് അർഹനായി സുധീഷ് ചന്ദ്രൻ പി. നിലവിൽ മലപ്പുറം എം.എസ്.പി ബറ്റാലിയനിൽ എസ്.ഐ ആയി സേവനമനുഷ്ഠിക്കുകയാണ്. 2009ൽ പോലീസ് സേനയിൽ പ്രവേശിച്ച സുധീഷ് ചന്ദ്രൻ പതിനേഴ് വർഷത്തെ സേവനത്തിനിടയിൽ വിവിധ മേഖലകളിൽ ശ്രദ്ധേയമായ പ്രവർത്തനമാണ് കാഴ്ചവെച്ചത്.പോലീസ് സേനയിലെ സേവനത്തിന് പുറമെ ഇന്റലിജൻസ് ബ്യൂറോയിലും അർബൻ കമാൻഡോ വിങ് സുധീഷ് ചന്ദ്രൻ പ്രവർത്തിച്ചിട്ടുണ്ട്. കണ്ണൂർ, കൊച്ചി എന്നിവിടങ്ങളിലെ ബ്യൂറോ ഓഫ് ഇമിഗ്രേഷനിൽ മൂന്നര വർഷത്തോളം സേവനമനുഷ്ഠിച്ചതും ഔദ്യോഗിക ജീവിതത്തിലെ ശ്രദ്ധേയമായ ഘട്ടമാണ്.
സേവന മികവിന് നേരത്തെ തന്നെ ഡി.ജി.പി.യുടെ ബാഡ്ജ് ഓഫ് ഓണർ ഉൾപ്പെടെയുള്ള അംഗീകാരങ്ങളും സുധീഷ് ചന്ദ്രന് ലഭിച്ചിട്ടുണ്ട്. .കോഴിക്കോട് കാരപ്പറമ്പിൽ പരേതനായ ആർ.കെ. നായരുടെയും ഭാനുമതിയുടെയും മകനാണ് സുധീഷ് ചന്ദ്രൻ. പോലീസ് സേവനത്തിനിടയിലെ വിവിധ ചുമതലകളും വെല്ലുവിളികളും ഏറ്റെടുത്ത് മുന്നേറിയ അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമാണ് മുഖ്യമന്ത്രിയുടെ വിശിഷ്ട സേവന മെഡൽ.കുടുംബത്തിന്റെ പിന്തുണയും നേട്ടത്തിന് പിന്നിലെ പ്രധാന ഘടകമാണ്. ശ്രുതിയാണ് ഭാര്യ. തന്മയയും ബദ്രിനാഥുമാണ് മക്കൾ.
2009ൽ ആരംഭിച്ച പോലീസ് സേവനം വിവിധ ഉത്തരവാദിത്വങ്ങളിലൂടെ മുന്നോട്ട് കൊണ്ടുപോയ സുധീഷ് ചന്ദ്രന് ലഭിക്കുന്ന ഈ അംഗീകാരം കുടുംബത്തിനും നാട്ടുകാർക്കും അഭിമാനനിമിഷമായി.




